ചെറുപുഴയിലെ ഉരുൾപൊട്ടൽ: സ്ഥലം സന്ദർശിച്ച് മന്ത്രി സണ്ണി ജോസഫ്, അടിയന്തര റിപ്പോർട്ട് തേടി
കണ്ണൂർ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ജോസ്ഗിരി, രാജഗിരി മേഖലകളിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ മന്ത്രി സണ്ണി ജോസഫ് സന്ദർശിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെടുകയും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ നേരിടുകയും ചെയ്ത കുടുംബങ്ങളെ നേരിൽ കണ്ട അദ്ദേഹം സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. പ്രദേശത്തെ നിലവിലെ അവസ്ഥ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പുനൽകി. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്ത്, കൃഷി, വില്ലേജ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ജനങ്ങളിൽ നിന്ന് ലഭിച്ച എല്ലാ അപേക്ഷകളും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും, റോഡുകളുടെ തകർച്ച പൊതുമരാമത്ത് മന്ത്രിയുടെ പരിഗണനയ്ക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ തഹസിൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തുടർന്ന്, പഴശ്ശി കനാൽ തകർന്ന് വൻ നാശനഷ്ടമുണ്ടായ കാര പേരാവൂരിലെ തെളുപ്പിലും മന്ത്രി സന്ദർശനം നടത്തി. പ്രദേശവാസികളുമായി സംസാരിച്ച അദ്ദേഹം, കനാൽ തകർച്ച മൂലമുണ്ടായ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും ജലസേചന വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.