കെട്ടിട നിർമ്മാണ ഫണ്ടിൽ സാമ്പത്തിക ക്രമക്കേട്; കണ്ണൂരിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ നടപടിക്ക് നീക്കം
കണ്ണൂർ ടൗൺ ഈസ്റ്റ് സി.പി.എം ലോക്കൽ സെക്രട്ടറി ഇ. രമേശനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നടപടിയെടുക്കാൻ ഏരിയ കമ്മിറ്റി ഒരുങ്ങുന്നു. പുതിയ ലോക്കൽ കമ്മിറ്റി ആസ്ഥാന നിർമ്മാണത്തിനായി നടത്തിയ ധനസമാഹരണത്തിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്ന്, രമേശിനെ താൽക്കാലികമായി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കം.
2023-ലാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം നിർമ്മിക്കുന്നതിനായി കണ്ണൂർ തെക്കി ബസാറിൽ പഴയ കെട്ടിടവും സ്ഥലവും വാങ്ങിയത്. ഇതിനായി കൂപ്പൺ പിരിവ്, പ്രദർശന വിപണന മേള, പാർട്ടി അംഗങ്ങളിൽ നിന്നുള്ള ഫണ്ട് ശേഖരണം എന്നിവ വഴി വൻ തുക സമാഹരിച്ചിരുന്നു. എന്നാൽ ഇതിന്റെ കൃത്യമായ കണക്കുകൾ കമ്മിറ്റിയിൽ അവതരിപ്പിച്ചില്ലെന്നും, വാങ്ങിയ കെട്ടിടവും സ്ഥലവും പാർട്ടിയുടെ പേരിലല്ലാതെ രമേശിന്റെ വ്യക്തിഗത പേരിൽ രജിസ്റ്റർ ചെയ്തുവെന്നുമാണ് ഉയർന്ന പ്രധാന ആരോപണം.
ബാങ്ക് വായ്പ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് വസ്തു സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്തതെന്നും ഇത് പാർട്ടിയുടെ പൂർണ അറിവോടെയാണെന്നുമാണ് ഇ. രമേശിന്റെ വിശദീകരണം. അന്വേഷണം നേരിടാൻ തയ്യാറാണെന്നും ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഉടൻ ചേരുന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ രമേശിനെ മാറ്റുന്നതിൽ അന്തിമ തീരുമാനമുണ്ടാകും. പകരം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ പി. പ്രശാന്തിന് ലോക്കൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയേക്കുമെന്നാണ് വിവരം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.