'ഒരു ദിവസം അമ്പി ആണെങ്കില്‍ ഉടനടി അന്യനെ പോലെ പെരുമാറും'; രണ്ടു വര്‍ഷത്തെ ടോക്സിക് പ്രണയത്തിന്റെ ഭീകരമുഖം തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ
രണ്ടു വർഷത്തോളം താൻ കടുത്ത 'നാർസിസിസ്റ്റിക് അബ്യൂസ്' (Narcissistic Abuse) നേരിട്ടുവെന്നും അതിൽ നിന്ന് സാവധാനം കരകയറി വരികയാണെന്നും വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ. സ്വന്തം സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കുവെച്ച അഭിമുഖത്തിലാണ് താരം തന്റെ ഞെട്ടിക്കുന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞത്. തന്നെയപ്പോലെ ഈ ഭീകരാവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റ് ആളുകൾക്ക് പ്രചോദനമാകാനാണ് താൻ സംസാരിക്കുന്നതെന്ന് വ്യക്തമാക്കിയ അനുപമ, ഇത്തരം ടോക്സിക് ബന്ധങ്ങൾ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെയും ജോലിയെയും പൂർണ്ണമായി തകർത്തുകളയുമെന്നും ചൂണ്ടിക്കാട്ടി. നാര്‍സിസിസ്റ്റിക് അബ്യൂസ് എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്ന അനുപമയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
വളരെ കബളിപ്പിക്കുന്ന രീതിയിലാണ് നാർസിസിസ്റ്റുകൾ ജീവിതത്തിലേക്ക് കടന്നുവരുന്നതെന്ന് അനുപമ പറയുന്നു. ആദ്യഘട്ടത്തിൽ വലിയ സ്നേഹവും പരിഗണനയും നൽകി നമ്മളെ വശത്താക്കിയ ശേഷമാണ് പതുക്കെ അധികാരപ്രയോഗം തുടങ്ങുന്നത്. വസ്ത്രധാരണത്തിലെ ചെറിയ വിമർശനങ്ങളിൽ തുടങ്ങി പിന്നീട് അത് സർവ്വനിയന്ത്രണങ്ങളിലേക്കും വഴിമാറും. ഈ നിയന്ത്രണം കാരണം തനിക്ക് കടുത്ത പാനിക് അറ്റാക്കുകൾ അനുഭവപ്പെടുകയും, ജോലിയിൽ അൺപ്രൊഫഷണലാകുകയും, സ്വന്തം സഹോദരനോട് സംസാരിക്കാൻ പോലും ഭയപ്പെടുകയും ചെയ്യുന്ന ഭീകരാവസ്ഥയുണ്ടായെന്നും താരം തുറന്നടിച്ചു. ഒരു ദിവസം സ്നേഹം നടിക്കുകയും അടുത്ത നിമിഷം ഭീകരമായി പെരുമാറുകയും ചെയ്യുന്ന ഇത്തരക്കാരുടെ സുരക്ഷയില്ലായ്മയുടെയും വൈകാരിക ചൂഷണത്തിന്റെയും ആഘാതം തിരിച്ചറിയാൻ പോലും വൈകുമെന്നും അനുപമ കൂട്ടിച്ചേർത്തു.
ഒരു ദിവസം അമ്പി ആണെങ്കില്‍ ഉടനടി അന്യന്‍ ആയതുപോലെയാകും അവരുടെ പെരുമാറ്റം. നാര്‍സിസിസ്റ്റുകള്‍ സ്വയം നന്നായി സ്‌നേഹിക്കുന്നവരെന്നാണ് എല്ലാവരുടേയും ധാരണ. പക്ഷേ വല്ലാത്ത ഇന്‍സെക്യൂരിറ്റിയില്‍ ജീവിക്കുന്നവരാണ് അവര്‍. അവര്‍ക്ക് മറ്റുള്ളവരുടെ ജീവിതത്തിന്റെ നിയന്ത്രണമാണ് ആവശ്യം. അവരുടെ ഇന്‍സെക്യൂരിറ്റികളുടെ പഴി പോലും നമ്മില്‍ ചാരി വച്ച് അവര്‍ നമ്മളെ ശാരീരികമായും വൈകാരികമായും ചൂഷണം ചെയ്യും. മറ്റുള്ളവരോട് കരുണയോടെ പെരുമാറുന്നവരാകാം ഇവര്‍. പക്ഷേ ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളുകള്‍ക്ക് മാത്രമേ അവരെ തിരിച്ചറിയാനാകൂ. അവരുടെ അധികാര പ്രയോഗവും നമ്മില്‍ ഏല്‍പ്പിക്കുന്ന ആഘാതവും ലൗഡ് ആയിരിക്കില്ല. അത് അടിത്തട്ടില്‍ വൈകാരിക തലത്തില്‍ സംഭവിക്കുന്ന ഒന്നാകും. അതിനാല്‍ തന്നെ അത് തിരിച്ചറിയാന്‍ പോലും വൈകും. ഇത്തരം ട്രോമാ ബോണ്ടിങ്ങില്‍ നിന്ന് പുറത്തുകടക്കുന്നത് എളുപ്പവുമല്ലെന്നും അനുപമ പറഞ്ഞു.
ഇത് സ്ത്രീകളുടെ മാത്രം വിഷയമല്ലെന്നും നാർസിസിസ്റ്റിക് അബ്യൂസിന് ആൺ-പെൺ ഭേദമില്ലെന്നും അനുപമ വ്യക്തമാക്കി. തനിക്കെതിരെ ഉയരുന്ന 'ഗോൾഡ് ഡിഗ്ഗർ' ആരോപണങ്ങൾക്കും താരം മറുപടി നൽകി. ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ വിവാഹനിശ്ചയത്തിന് ശ്രമം നടന്നിരുന്നെങ്കിലും താനാണ് അതിൽ നിന്ന് പിന്മാറിയത്. അന്ന് വിവാഹം നടന്നിരുന്നെങ്കിൽ ഒരു വിവാഹമോചനത്തിൽ കാര്യങ്ങൾ അവസാനിച്ചേനെയെന്നും, രോഗാതുരമായ ഇത്തരം ബന്ധങ്ങളിൽ നിന്ന് മോചിതരാകുന്നത് എളുപ്പമല്ലെങ്കിലും അത് അത്യന്താപേക്ഷിതമാണെന്നും അനുപമ ഓർമ്മിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.