പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന വ്യാജേന മന്ത്രിസ്ഥാനം വാഗ്ദാനം ,നഷ്ടപ്പെട്ട ഫോണും സിമ്മും ഉപയോഗിച്ചെന്ന് പോലീസ്
കോഴിക്കോട്: പ്രിയങ്ക ഗാന്ധി എം.പിയുടെ സെക്രട്ടറിയെന്ന വ്യാജേന കോൺഗ്രസ് എം.എൽ.എ വിദ്യാ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിപ്പിനായി പ്രതികൾ ഉപയോഗിച്ചത് മറ്റൊരാളുടെ നഷ്ടപ്പെട്ട മൊബൈൽ ഫോണും സിമ്മുമാണെന്ന് പോലീസ് കണ്ടെത്തി.
കേസിലെ പ്രതികളായ ഡൽഹി സ്വദേശികളായ ഗൗരവ്, നിതിൻ കുമാർ എന്നിവരെ ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ നിന്ന് കേരള പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ പദം സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഞായറാഴ്ച പുലർച്ചെ കോഴിക്കോട് എത്തിക്കും.
ഡൽഹി സ്വദേശിയായ മറ്റൊരാളുടെ നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരുന്ന സിമ്മിലൂടെയാണ് പ്രതികൾ വിദ്യാ ബാലകൃഷ്ണൻ എം.എൽ.എയെയും മറ്റ് ജനപ്രതിനിധികളെയും ബന്ധപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. നിതിൻ കുമാറും ഗൗരവും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി രാജ്കുമാർ എന്ന പേരിലാണ് ഗൗരവ് എം.പിമാരെയും എം.എൽ.എമാരെയും ഫോണിൽ ബന്ധപ്പെട്ടത്. കേരളത്തിൽ മന്ത്രിസഭാ പുനഃസംഘടന നടക്കുകയാണെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ലഭിക്കുമെന്നുമാണ് ഇയാൾ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്.
പ്രതികളെ പിടികൂടുന്നതിനായി പദം സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരാഴ്ചയോളം ഡൽഹിയിൽ ക്യാമ്പ് ചെയ്തിരുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള വലിയ തട്ടിപ്പ് ശൃംഖലയുടെ ഭാഗമാണോ പ്രതികളെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.
പ്രതികളെ ഡൽഹി കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് നേടിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിക്കാനാണ് പോലീസ് നീക്കം.
ജൂലൈ ആറിനാണ് കേരളത്തിൽ മന്ത്രിസഭ പുനഃസംഘടന നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും പറഞ്ഞ് വിദ്യാ ബാലകൃഷ്ണൻ എം.എൽ.എയെ പ്രതികൾ ബന്ധപ്പെട്ടത്.
ഇതിന് പുറമെ എം.പിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവരെയും ഡൽഹി, ഒഡിഷ, ഝാർഖണ്ഡ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി എം.പിമാരെയും എം.എൽ.എമാരെയും തട്ടിപ്പ് സംഘം സമീപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.