അന്ന് ചോര ചിന്തിയ പോരാളി, ഇന്ന് പ്രതിക്കൂട്ടിലെ മന്ത്രി: ധർമേന്ദ്ര പ്രധാനെ തിരിഞ്ഞുകുത്തുന്ന ചരിത്ര നിയോഗം
ന്യൂഡൽഹി: കാലം ചിലർക്കായി കാത്തുവെക്കുന്ന കാവ്യനീതികളുണ്ട്. മൂന്ന് പതിറ്റാണ്ട് മുൻപ് ഒഡിഷയിലെ തെരുവുകളിൽ, ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിൽ എല്ലുപൊട്ടി വീണ ഒരു എ.ബി.വി.പി നേതാവുണ്ടായിരുന്നു. പേര്: ധർമേന്ദ്ര പ്രധാൻ. അന്ന് ചോർന്ന ചോദ്യപേപ്പറിന് പകരം അദ്ദേഹം നേടിയെടുത്തത് ബി.ജെ.പിയുടെ അടിത്തറയും സ്വന്തം രാഷ്ട്രീയ വളർച്ചയുമായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം, അതേ ചോദ്യപേപ്പർ ചോർച്ചയുടെയും നീറ്റ് പരീക്ഷാ ക്രമക്കേടിന്റെയും പേരിൽ വിചാരണ നേരിടുന്നത് രാജ്യത്തിന്റെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ അതേ ധർമേന്ദ്ര പ്രധാൻ തന്നെയാണെന്നത് ചരിത്രത്തിന്റെ കൗതുകകരമായ യാദൃച്ഛികതയാണ്.
അന്ന് സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ വിദ്യാർത്ഥി നേതാവ്, ഇന്ന് ചോദ്യപേപ്പറുകൾ തുടർച്ചയായി ചോരുമ്പോഴും രാജിവെക്കാൻ തയ്യാറാകുന്നില്ലെന്നാണ് പ്രധാന വിമർശനം. ബി.ജെ.പി സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോഴും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ സമരരംഗത്ത് നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ.
എന്നാൽ, കഴിഞ്ഞദിവസം മുതൽ പ്രക്ഷോഭകരെ അനുകൂലിക്കുന്നവരെ സംബന്ധിച്ച് ആശാവഹമായ ചില കാര്യങ്ങളുുണ്ട്. രാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെയ്‌സ്ബുക്ക് ലൈവിടുന്നു, ചോർച്ച നടത്തിയവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുന്നു. പിന്നാലെ കേന്ദ്രമന്ത്രിമാർ സി.ജെ.പി. വക്താക്കളുമായി സംസാരിക്കുന്നു, അവരുടെ മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ പരിഹാരം ഉറപ്പുനൽകുന്നു, രാജിക്കാര്യത്തിൽ മാത്രം നാളെവരെ സമയം ചോദിക്കുന്നു. ഒരുപക്ഷേ, കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടെ ഒരു പ്രതിഷേധ സമരത്തിനോട് കേന്ദ്രസർക്കാർ ഇത്രയും ഉദാരസമീപനം സ്വീകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
പ്രധാന്റെ രാജി, മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, എഫ്.ഐ.ആറുകൾ പിൻവലിക്കൽ എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയ്ക്കും ജിതേന്ദ്ര സിങ്ങിനും മുന്നിൽവെച്ചത്. രാജിയൊഴികെ മറ്റു രണ്ടാവശ്യങ്ങളും പരിഗണിക്കാമെന്നാണ് കേന്ദ്രം അതേ ചർച്ചയിൽ ഉറപ്പുനൽകിയത്. അതിനിടെ പ്രധാൻ രാജിവയ്ക്കില്ലെന്നും അങ്ങനെ ചെയ്യുന്നപക്ഷം, അത് ഉത്തരവാദിത്വത്തിൽനിന്നുള്ള ഒളിച്ചോട്ടമാവുമെന്നും കേന്ദ്രം നിലപാടെടുത്തതായുള്ള റിപ്പോർട്ടുകളുമുണ്ട്.
അതേസമയം, ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ കേന്ദ്രം അദ്ദേഹത്തെ നിലനിർത്താൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കേന്ദ്രം നാളെ പ്രഖ്യാപിക്കുന്ന തീരുമാനം ധർമേന്ദ്ര പ്രധാന്റെ പടിയിറക്കമാകുമോ അതോ രാജ്യതലസ്ഥാനത്തെ കൂടുതൽ കലുഷിതമായ സമരവേലിയേറ്റങ്ങളിലേക്ക് നയിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.