മലയാളി കാരുണ്യത്തിന് വീണ്ടും 16 കോടിയുടെ തിളക്കം; കുഞ്ഞുധ്രുവാന്റെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം വിജയകരം; തുക സമാഹരിച്ചു
സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കുഞ്ഞുധ്രുവാന്റെ ചികിത്സയ്ക്കായി മലയാളി മനസ്സ് ഒന്നടങ്കം കൈകോർത്തപ്പോൾ അസാധ്യമെന്ന് കരുതിയ ലക്ഷ്യം യാഥാർത്ഥ്യമായി. കൂത്താട്ടുകുളം സ്വദേശികളായ അനന്തു-അശ്വതി ദമ്പതികളുടെ മകന്റെ ചികിത്സയ്ക്കായി ആവശ്യമായിരുന്ന 16 കോടി രൂപയാണ് 'സേവ് ബേബി ധ്രുവാൻ' എന്ന ക്യാംപയിനിലൂടെ സമാഹരിച്ചത്. തുക പൂർണ്ണമായും സമാഹരിക്കാനായെന്ന സന്തോഷവാർത്ത കുടുംബം തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ലോകത്തെ അറിയിച്ചത്.
ഈ വലിയ വിജയം സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും കേരളത്തിന്റെ നന്മയുടെയും കഥയാണെന്ന് ധ്രുവാന്റെ മാതാപിതാക്കൾ വികാരാധീനരായി കുറിച്ചു. "ക്യാംപയിനിലൂടെ അസാധ്യമെന്ന് കരുതിയത് നമ്മൾ സാധ്യമാക്കി. നിങ്ങളോരോരുത്തരും പണം മാത്രമല്ല നൽകിയത്, എന്റെ മകന് ഒരു പുതിയ ജീവിതം കൂടിയാണ്. ഓരോ രൂപയ്ക്കും പ്രാർഥനയ്ക്കും ഉറക്കമില്ലാത്ത രാത്രികൾക്കും നന്ദി അറിയിക്കാൻ വാക്കുകളില്ല. ധ്രുവാൻ ഇനി ജീവിക്കാനും വളരാനും ചിരിക്കാനും കാരണം നിങ്ങളാണ്," കുടുംബം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കുഞ്ഞിന് വെറും ഒരു മാസം പ്രായമുള്ളപ്പോഴാണ് ഈ ദരുണമായ രോഗാവസ്ഥ സ്ഥിരീകരിക്കുന്നത്. കുഞ്ഞ് കാലുകൾ പൊക്കാത്തത് ശ്രദ്ധയിൽപെട്ട മാതാപിതാക്കൾ ഡോക്ടർമാരെ കാണിക്കുകയും തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ സ്‌പൈനൽ മസ്‌കുലർ അട്രോഫി ആണെന്ന് തിരിച്ചറിയുകയുമായിരുന്നു. ജനിതക വൈകല്യം മൂലം ഉണ്ടാകുന്ന ഈ രോഗം നാഡീകോശങ്ങളെയും മോട്ടോർ ന്യൂറോണുകളെയും നശിപ്പിച്ച് പേശികളുടെ ചലനശേഷി പൂർണ്ണമായും ഇല്ലാതാക്കുന്ന ഒന്നാണ്. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാൾക്ക് വീതം കണ്ടുവരുന്ന ഈ മാരക രോഗാവസ്ഥയ്ക്ക് കോടികൾ വിലമതിക്കുന്ന ജീൻ തെറാപ്പി മരുന്ന് മാത്രമാണ് ഏക പോംവഴി. ആ വലിയ തുകയാണ് ഇപ്പോൾ കാരുണ്യമുള്ള ജനങ്ങളുടെ കൂട്ടായ്മയിലൂടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.