അമ്മയില്‍ വീണ്ടും രാജി; നടിമാരായ രേവതിയും പത്മപ്രിയയും സംഘടനയിൽ നിന്ന് രാജിവെച്ചു
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിൽ നിന്ന് പ്രമുഖ നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇരുവരും തങ്ങളുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ല, മറിച്ച് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്ന് ഇരുവരും പ്രസ്താവനയിൽ അടിവരയിട്ടു പറയുന്നു.
സംഘടനയുടെ സ്ഥാപക ലക്ഷ്യങ്ങളിൽ നിന്ന് 'അമ്മ' ഏറെ പിന്നോട്ടുപോയെന്നും പുരുഷാധിപത്യവും അധികാര മോഹവുമാണ് സംഘടനയെ ദുർബലപ്പെടുത്തിയതെന്നും നടിമാർ തുറന്നടിച്ചു. ഈ രാജി തിടുക്കത്തിൽ എടുത്ത ഒരു തീരുമാനമല്ലെന്നും ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തോടുള്ള പെരുമാറ്റമല്ലെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യപരിഗണന തുടങ്ങിയ മിനിമം അടിസ്ഥാന ആവശ്യങ്ങളാണ് തങ്ങൾ ഉന്നയിച്ചതെന്നും എന്നാൽ സ്വന്തം വീടെന്ന് കരുതിയ സംഘടനയിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തങ്ങൾക്ക് ലഭിച്ചത് മൗനവും അകൽച്ചയും മാത്രമാണെന്നും ഇരുവരും പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 'അമ്മ' സംഘടനയിലുണ്ടായ കൂട്ടരാജികൾ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ മാത്രമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും സംഘടനയിൽ തിരിച്ചെത്തി. അധികാരത്തിന്റെ മുഖങ്ങൾ മാറിയാലും അസമത്വത്തിന്റെ ഘടനകൾക്ക് മാറ്റമില്ലാതെ തുടരുകയാണെന്നും ഇരുവരും ആരോപിച്ചു.
മുൻപ് തങ്ങൾ നേരിട്ട അതേ പോരാട്ടങ്ങൾ വരുംതലമുറയിലെ സ്ത്രീകൾക്ക് നേരിടേണ്ടി വരാത്ത ഒരു സുരക്ഷിത ഇടമായി മലയാള ചലച്ചിത്രമേഖല മാറുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ആ വിശ്വാസം ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ലെന്നും രേവതിയും പത്മപ്രിയയും വ്യക്തമാക്കി. മികച്ച ചലച്ചിത്ര പ്രവർത്തനങ്ങളുമായി യാത്ര തുടരുമെന്നും തീയേറ്ററുകളിൽ കാണാമെന്നും പറഞ്ഞാണ് ഇരുവരും പ്രസ്താവന അവസാനിപ്പിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.