തൊഴിൽ മന്ത്രി ഇടപെട്ടു; കൊച്ചിയിലെ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ നടപടി മരവിപ്പിച്ചു, ജൂലൈ 6-ന് തൊഴിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച
കൊച്ചി: യു.എസ് ആസ്ഥാനമായി കൊച്ചിയിലും കോഴിക്കോട്ടും പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ്ങ് കമ്പനിയായ 'കോറോ ഹെൽത്തി'ലെ കൂട്ടപ്പിരിച്ചുവിടൽ നടപടികൾ സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് താൽക്കാലികമായി മരവിപ്പിച്ചു. യാതൊരുവിധ മുൻകൂർ അറിയിപ്പുമില്ലാതെ എഴുന്നൂറോളം ജീവനക്കാരെയാണ് കമ്പനി പെട്ടെന്ന് പിരിച്ചുവിട്ടത്. സംഭവം വിവാദമായതോടെ തൊഴിൽ മന്ത്രി ഇടപെടുകയും ഈ മാസം ആറിന് (ജൂലൈ 6) തിരുവനന്തപുരത്ത് തൊഴിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മാനേജ്‌മെന്റുമായി അനുരഞ്ജന ചർച്ച നിശ്ചയിക്കുകയുമായിരുന്നു.
രാവിലെ പതിവുപോലെ ജോലിക്ക് ഹാജരായ തൊഴിലാളികളെ ഞെട്ടിച്ചുകൊണ്ട് മൈക്ക് അനൗൺസ്‌മെന്റ് വഴിയാണ് മാനേജ്‌മെന്റ് പിരിച്ചുവിടൽ വിവരം പ്രഖ്യാപിച്ചത്. തുടർന്ന് എച്ച്.ആർ വിഭാഗം ജീവനക്കാർക്ക് നോട്ടീസ് നൽകുകയും ഉടൻ തന്നെ സ്ഥാപനത്തിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ക്രൂരമായ ഈ നടപടിക്കെതിരെ ജീവനക്കാർ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങി. തുടർന്ന് ഉമ തോമസ് എം.എൽ.എ വിഷയത്തിൽ ഇടപെടുകയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു.
കമ്പനി നിലവിൽ കടുത്ത നഷ്ടത്തിലാണെന്നും മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടായതിനാലാണ് പിരിച്ചുവിടലെന്നുമാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. അടുത്ത മൂന്ന് മാസത്തിനകം ജീവനക്കാർക്ക് നിയമപരമായ നഷ്ടപരിഹാരം നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ, മുൻപ് സമാനമായ രീതിയിൽ പിരിച്ചുവിട്ടവർക്ക് പോലും ഇതുവരെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. ജൂലൈ 6-ന് നടക്കുന്ന ചർച്ചയിലാണ് ഇനി ജീവനക്കാരുടെ പ്രതീക്ഷ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.