'അമിത് ഷായും പ്രധാനമന്ത്രിയും മറുപടി നല്‍കണം'; വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം; പാര്‍ലമെന്റ് നടപടികള്‍ ഇന്നും സ്തംഭിച്ചേക്കും
വിവിധ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതോടെ പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിക്കാൻ സാധ്യത. വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ ഔദ്യോഗികമായി പ്രസ്താവന നടത്തണമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ പ്രധാന ആവശ്യം. ഇതിനുപുറമേ, അയോധ്യ ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകണമെന്നും ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിച്ചു നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
എംപിമാരുടെ പ്രതിഷേധവും പ്രതിപക്ഷ യോഗവും
പാർലമെന്റിന്റെ പ്രധാന കവാടത്തിന് മുന്നിൽ പ്രതിപക്ഷ എംപിമാർ സംഘടിച്ച് പ്രതിഷേധ പ്രകടനം നടത്താനും സാധ്യതയുണ്ട്. സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി സഭയ്ക്കകത്ത് സ്വീകരിക്കേണ്ട സംയുക്ത തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി ഇന്‍ഡ്യ സഖ്യത്തിലെ പ്രമുഖ നേതാക്കളുടെ യോഗവും രാവിലെ നിശ്ചയിച്ചിട്ടുണ്ട്.
പ്രത്യേക സമ്മേളന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ
അതേസമയം, മണ്ഡല പുനർനിർണയ ബില്ലിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ പദ്ധതിയിടുന്നുവെന്ന വാർത്തകൾ കേന്ദ്ര സർക്കാർ തള്ളി. നിലവിലെ വർഷകാല സമ്മേളനത്തിന്റെ ദിവസങ്ങൾ വർധിപ്പിക്കാനോ പ്രത്യേക സമ്മേളനം വിളിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ മുന്നറിയിപ്പ്
എന്നാൽ, പാർലമെന്റിൽ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ഏത് നീക്കത്തെയും പ്രതിപക്ഷം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.