സൗജന്യ കെഎസ്ആർടിസി യാത്ര തിങ്കളാഴ്ച മുതൽ; 'പ്രിയദർശിനി' വൻ വിജയമാക്കാൻ യുഡിഎഫ്; ആറിന കർമ്മപരിപാടി
യുഡിഎഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ 'പ്രിയദർശിനി' പദ്ധതി ജനകീയമാക്കാൻ കോൺഗ്രസ് അണിനിരക്കുന്നു. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളുടെയും സൗജന്യ കെഎസ്ആർടിസി ബസ് യാത്രാ പദ്ധതിയായ 'പ്രിയദർശിനി' ജൂൺ 15 തിങ്കളാഴ്ച മുതൽ യാഥാർത്ഥ്യമാവുകയാണ്. പദ്ധതിയുടെ സന്ദേശം സംസ്ഥാനത്തെ എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതിനായി പാർട്ടി ഘടകങ്ങൾക്ക് ആറിന നിർദ്ദേശങ്ങൾ നൽകിയതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
'പ്രിയദർശിനി' പദ്ധതിയുടെ വിജയത്തിനായി സംസ്ഥാനത്തെ എല്ലാ ജില്ലാ കോൺഗ്രസ് കമ്മിറ്റികളും, ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളും അടിയന്തരമായി പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ ആവശ്യപ്പെട്ടു. പ്രധാന ബസ് സ്റ്റാൻഡുകൾ, ടൗൺ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് വിശദീകരിച്ചു നൽകുന്ന പരിപാടികൾക്ക് രൂപം നൽകണം. യുഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിച്ചു മുന്നോട്ടുപോകുകയാണെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ പാർട്ടി സംവിധാനമൊന്നാകെ രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പദ്ധതിയുടെ പ്രചാരണത്തിനായി മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ് യു എന്നീ പോഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും. വാർഡ് തലത്തിൽ വിശദീകരണ യോഗങ്ങളും ഗൃഹസമ്പർക്ക പരിപാടികളും നടത്തി പദ്ധതിയെക്കുറിച്ച് താഴെത്തട്ടിൽ ബോധവൽക്കരണം ഉറപ്പാക്കും. ഇതിനുപുറമെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പരസ്യ ബോർഡുകൾ സ്ഥാപിക്കാനും സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായ പ്രചാരണം അഴിച്ചുവിടാനും പാർട്ടി ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്ന ജൂൺ 15 തിങ്കളാഴ്ച നിയോജക മണ്ഡലം അടിസ്ഥാനത്തിൽ പരമാവധി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കെപിസിസി നിർദ്ദേശിച്ചു. ചരിത്രപരമായ ഈ ജനക്ഷേമ പദ്ധതിയുടെ തുടക്കം വൻ വിജയമാക്കാൻ എല്ലാ കോൺഗ്രസ് പ്രവർത്തകരും സജീവമായി രംഗത്തുണ്ടാകണമെന്നും നെയ്യാറ്റിൻകര സനൽ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.