'രാജാവിനേക്കാൾ വലിയ രാജഭക്തി, കുടം കമഴ്ത്തിവെച്ച് വെള്ളമൊഴിക്കുന്ന ഭരണം"; കഴിഞ്ഞ ഇടതു സർക്കാരിനെതിരെ എൻജിഒ യൂണിയനിൽ രൂക്ഷവിമർശനം
എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിനെതിരെയും സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമുയർന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എൻജിഒ യൂണിയന്റെ അവസ്ഥ ഭർത്താവിന്റെ പീഡനം സഹിച്ചും അഭിമാനം ഓർത്ത് മാത്രം ബന്ധം വേർപെടുത്താതെ തുടരുന്ന ഭാര്യമാരുടേതിന് സമാനമായിരുന്നു എന്ന് ഒരു പ്രതിനിധി തുറന്നടിച്ചു. ഭരണത്തോടുള്ള കനത്ത വിയോജിപ്പും അമർഷവുമാണ് പ്രതിനിധികളുടെ ചർച്ചയിൽ പരസ്യമായി പുറത്തുവന്നത്.
കഴിഞ്ഞ ഭരണകാലത്ത് സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായതായി ചർച്ചയിൽ പങ്കെടുത്തവർ ആരോപിച്ചു. അഞ്ച് വർഷം പിന്നിട്ടിട്ടും ശമ്പളപരിഷ്കരണം നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. ഖജനാവിൽ 6000 കോടി രൂപ മിച്ചമുണ്ടായിട്ടും ശമ്പളപരിഷ്‌കരണ കുടിശികയോ ഡിഎ കുടിശികയോ നൽകാൻ സർക്കാർ തയ്യാറായില്ലെന്നും, താഴെത്തട്ടിലുള്ള ജീവനക്കാരുടെ ജീവൽപ്രശ്നങ്ങളിൽ സംഘടന ഇടപെടുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. കുടം കമഴ്ത്തിവെച്ച് വെള്ളമൊഴിക്കുന്ന രീതിയിലുള്ള ഭരണമായിരുന്നു കഴിഞ്ഞ കാലത്ത് നടന്നതെന്നും വിമർശനമുയർന്നു.
ഭരണകൂടത്തെക്കാൾ ഉപരി സിപിഎം സംസ്ഥാന നേതാക്കളുടെ നിലപാടുകൾക്കെതിരെയും പ്രതിനിധി സമ്മേളനത്തിൽ കടുത്ത അമർഷമുയർന്നു. "രാജാവിന്റെ ദുർഗന്ധം തിരിച്ചറിയാതെ അനുയായികൾ വാഴ്ത്തുപാട്ടുകൾ പാടി നടക്കുകയാണ്. സംസ്ഥാനത്തെ ചില നേതാക്കൾ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ച് വെറും വാഴ്ത്തുപാട്ടുകാരായി മാറുന്നു" എന്ന് ഒരു പ്രതിനിധി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പാർട്ടിയിലെയും ഭരണത്തിലെയും തെറ്റായ പ്രവണതകളെ തിരുത്തുന്നതിന് പകരം നേതൃത്വം നൽകുന്നവർ അതിന് കൂട്ടുനിൽക്കുകയാണെന്ന ആക്ഷേപമാണ് സമ്മേളനത്തിൽ ഉയർന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.