'വിസിമാർ അക്കാദമിക് കുപ്പായമഴിച്ച് ശാഖകളിൽ പോകണം; പ്രബുദ്ധ കേരളത്തിന് അപമാനം'; കടുത്ത വിമർശനവുമായി കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ കടുത്ത വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലികഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. വിസിമാർ സ്വയം രാജിവെച്ച് ഗവർണറുടെ സംരക്ഷണയിൽ നിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് ആകെ അപമാനമാണെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ഈ മൂന്ന് വിസിമാരും അടിയന്തരമായി തങ്ങളുടെ കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെക്കണം. തുടർന്ന് ആർഎസ്എസ് ഗണവേഷം കെട്ടി, കുറുവടിയുമേന്തി ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത മോഹൻ ഭാഗവതിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ലെന്ന് വിസിമാർ ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് സർവകലാശാലാ തലപ്പത്തിരിക്കുന്നവരുടെ ആധാരശിലയെന്ന് കെ.സി. വേണുഗോപാൽ ഓർമ്മിപ്പിച്ചു. ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളരാനോ വളർത്താനോ കേരളം അനുവദിക്കില്ല. എന്ത് വിലകൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് ഈ നാട് ഉള്ളിൽപ്പേറുന്നത്. അല്ലാതെ, വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്‌നേഹികളുടെ ചോരയല്ല കേരളത്തിന്റേതെന്നും കെ.സി വേണുഗോപാൽ കടുത്ത ഭാഷയിൽ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.