'മെസ്സിയെ കാത്തിരുന്ന മലയാളിക്ക് കിട്ടിയത് 126 കോടിയുടെ 'ഓഫ്‌സൈഡ്' ചതി; പണം പോയത് ആരുടെ പോക്കറ്റിലേക്കെന്ന് വ്യക്തമാക്കണം'; മുന്‍ സര്‍ക്കാരിനെതിരെ കെ. സുധാകരന്‍ എം.പി
മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി വൻ തട്ടിപ്പ് നടത്തിയ മുൻ എൽ.ഡി.എഫ് സർക്കാരിനെയും മുൻ കായിക മന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കെ. സുധാകരൻ എം.പി. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫുട്ബോൾ താരം മെസ്സിയെ കാത്തിരുന്ന മലയാളി ആരാധകർക്ക് ലഭിച്ചത് 126 കോടി രൂപയുടെ 'ഓഫ്സൈഡ്' ചതിയാണെന്ന് അദ്ദേഹം പരിഹസിച്ചു. മെസ്സി വരില്ലെന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണെന്നും, ഇതിന്റെ പേരിൽ പിരിച്ചെടുത്ത 126 കോടി രൂപ ആരുടെ പോക്കറ്റിലേക്കാണ് പോയതെന്ന് സഖാക്കൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ വികാരത്തെ മുതലെടുത്ത് നടത്തിയ ഏറ്റവും വലിയ സാമ്പത്തിക കൊള്ളയാണിതെന്ന് കെ. സുധാകരൻ കുറ്റപ്പെടുത്തി. മുൻ കായിക മന്ത്രിയും ചാനൽ ഉടമകളും ചേർന്ന് നടപ്പിലാക്കിയ ഈ തട്ടിപ്പിൽ ഉൾപ്പെട്ട ഏത് ഉന്നതനായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിപാടിക്ക് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും, അർജന്റീന ഫുട്ബോൾ അസോസിയേഷന് പണം നൽകിയെന്ന വാദത്തിന് എന്ത് തെളിവാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
വൻതോതിലുള്ള ജി.എസ്.ടി വെട്ടിപ്പ് നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ് ഇതിലൂടെ ചെയ്തതെന്ന് എം.പി ആരോപിച്ച്. വെറുമൊരു സാമ്പത്തിക തിരിമറി എന്നതിനപ്പുറം ഇതിന്റെ മറവിൽ കോടികളുടെ കള്ളപ്പണം വെളുപ്പിക്കാനാണ് ശ്രമം നടന്നതെന്നും, ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ വൻ അഴിമതിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്ര ഏജൻസികളുടെ സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ഈ കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ച ചാനൽ ഉടമകളെയും മുൻ കായിക മന്ത്രിയെയും ശിക്ഷിക്കുന്നത് വരെ കോൺഗ്രസ് പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.