വിമാന പ്രതിഷേധം: ഇ.പി ജയരാജനെതിരെ തുടരന്വേഷണം നടത്താൻ കോടതി നിർദ്ദേശം
പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് നേരത്തെ എഴുതിത്തള്ളിയ കേസ്, സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കൃത്യമായി പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വലിയതുറ എസ്.എച്ച്.ഒ (SHO) യ്ക്ക് നിർദ്ദേശം നൽകി. കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ, പോലീസ് സമർപ്പിച്ച റഫർ റിപ്പോർട്ടിനെതിരെ പരാതിക്കാരനായ ഫർസീൻ മജീദ് നൽകിയ ഹർജി പരിഗണിച്ചാണ് മജിസ്‌ട്രേറ്റിന്റെ ഈ നിർണ്ണായക ഉത്തരവ്.
2022 ജൂൺ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇൻഡിഗോ 6E-7407 വിമാനത്തിനുള്ളിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ എന്നിവർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി. ജയരാജന്റെ പരാതിയിൽ വലിയതുറ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഫർസീൻ മജീദ്, നവീൻകുമാർ, സുധീപ് ജെയിംസ്, യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ തങ്ങൾ വധശ്രമം നടത്തിയിട്ടില്ലെന്നും വെറും മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും, ഇ.പി. ജയരാജനാണ് തങ്ങളെ ക്രൂരമായി മർദ്ദിച്ചതെന്നും കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ തുടരന്വേഷണത്തിന് കോടതി വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.