"ഇനി 'അൺഡൂ' ചെയ്യാനാകില്ല"; എൽഡിഎഫിന്റെ ആ മുദ്രാവാക്യം തെറ്റായിപ്പോയെന്ന് തുറന്നു സമ്മതിച്ച് പി. രാജീവ്
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇടതുപക്ഷം ഉയർത്തിയ 'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയതായി മുൻ മന്ത്രി പി. രാജീവ്. ജനങ്ങൾക്കിടയിൽ അത് മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്. കംപ്യൂട്ടറിൽ ചെയ്യുന്നത് പോലെ തെറ്റുകൾ 'അൺഡൂ' ചെയ്യാൻ ഇനി കഴിയില്ല. ഭാവിയിൽ ഇത്തരം സന്ദർഭങ്ങൾ കുറച്ചുകൂടി ശ്രദ്ധിച്ച് കൈകാര്യം ചെയ്യുമെന്നും പി. രാജീവ് പറഞ്ഞു.
'ഇഎംഎസിന്റെ ലോകം' എന്ന ദേശീയ സെമിനാറിനോടനുബന്ധിച്ച് 'നവോത്ഥാനം ജനാധിപത്യം വികസനം' എന്ന വിഷയത്തിൽ സംസാരിക്കവെയാണ് പി. രാജീവ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് തുറന്നുപറച്ചിൽ നടത്തിയത്. ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഉടനടി തന്നെ ഉചിതമായ നടപടിയെടുക്കേണ്ടതായിരുന്നുവെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. അത്തരം നിർണായക ഘട്ടത്തിൽ പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ നോക്കി സമയം കളയേണ്ടിയിരുന്നില്ലെന്നും പാർട്ടിയിൽ വിലയിരുത്തലുണ്ടായതായി അദ്ദേഹം തുറന്നുസമ്മതിച്ചു.
"മുദ്രാവാക്യം ജനങ്ങൾക്കിടയിൽ തെറ്റായ ബോധമുണ്ടാക്കി. കംപ്യൂട്ടറിലെ പോലെ ഇനി അത് 'അൺഡൂ' ചെയ്യാനാകില്ല. വികസനം കൊണ്ട് തോൽവിയെ മറികടക്കാമെന്ന ധാരണ തെറ്റായിപ്പോയി." — പി. രാജീവ് (മുൻ മന്ത്രി)
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ കനത്ത പരാജയമുണ്ടായപ്പോൾ പാർട്ടി അത് പരിശോധിച്ചില്ല എന്ന ആരോപണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. തോൽവിയുടെ കാരണം വ്യക്തമായി പരിശോധിക്കുകയും എങ്ങനെ മാറ്റം വരുത്താമെന്ന് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ, എൽ.ഡി.എഫ് ഭരണകാലത്തുണ്ടായ വികസനപ്രവർത്തനങ്ങൾ ഈ തോൽവികളെ മറികടക്കാൻ സഹായിക്കുമെന്ന് നേതൃത്വവും അണികളും ഒരുപോലെ വിചാരിച്ചു. നിർഭാഗ്യവശാൽ ആ ധാരണ തെറ്റായിപ്പോയെന്ന് പി. രാജീവ് വ്യക്തമാക്കി. അമിത ആത്മവിശ്വാസവും ആവശ്യമായ നടപടികൾ കൃത്യസമയത്ത് എടുക്കുന്നതിലുണ്ടായ കാലതാമസവുമാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി പാർട്ടി കണ്ടെത്തിയതെന്നും അദ്ദേഹം സെമിനാറിൽ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.