ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന സി.പി.എം നേതാക്കളുടെ മൊഴിയെടുക്കും
തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ഉന്നത സി.പി.എം നേതാക്കളിലേക്ക് വ്യാപിപ്പിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എം.പി, മുൻമന്ത്രി വി. ശിവൻകുട്ടി, വി. ജോയി എം.എൽ.എ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ മൊഴിയെടുക്കാനാണ് തീരുമാനം. ഇതിനായി ഇവർക്ക് നോട്ടീസ് നൽകി വിളിപ്പിക്കും. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും, സി.പി.എം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആക്രമണത്തിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ പാർട്ടി ഓഫീസിന് മുന്നിൽ ഉന്നത നേതാക്കൾ തടഞ്ഞതും വലിയ വിവാദമായിരുന്നു.
ഫോൺ രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണം; ബിനീഷ് കോടിയേരി അടക്കമുള്ളവരുടെ രേഖകൾ പോലീസ് ശേഖരിച്ചു
സംഭവത്തിൽ അറസ്റ്റിലായ 25 പ്രതികളുടെ ഫോൺ രേഖകൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ആക്രമണം നടന്ന ദിവസവും അതിനുശേഷമുള്ള ദിവസങ്ങളിലും ഈ പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ട ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കളുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ഇതിന്റെ അടിസ്ഥാനത്തിൽ ചില നേതാക്കളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ബിനീഷ് കോടിയേരി, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികൾ എന്നിവരുടെ ഫോൺ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ബിനീഷ് കോടിയേരി സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
മേയ് 27-ലെ അക്രമ സംഭവം
മേയ് 27-നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ
തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിക്കുകയും അവരുടെ വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തത്. സംഭവസ്ഥലത്തുണ്ടായിരുന്ന എല്ലാവരുടെയും മൊഴിയെടുക്കാനും സംശയമുള്ളവരെ വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യാനുമാണ് പോലീസിന്റെ നീക്കം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.