മദ്യപിച്ച് വാഹനമോടിച്ച കേസ്: കുറ്റം സമ്മതിച്ച് ഡേവിഡ് വാർണർ; ഒമ്പത് മാസം വരെ തടവിന് സാധ്യത
സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഓസ്‌ട്രേലിയൻ മുൻ ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണർ കോടതിയിൽ കുറ്റം സമ്മതിച്ചു. കുറ്റം തെളിഞ്ഞാൽ പരമാവധി ഒമ്പത് മാസം വരെ തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഭിഭാഷകനായ ബോബി ഹില്ലിലൂടെ കോടതിയിലാണ് വാർണർ കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ ഈസ്റ്റർ ദിനത്തിലായിരുന്നു സംഭവം. സിഡ്നിയിൽ ട്രാഫിക് പൊലീസ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് വാർണർ മദ്യപിച്ച നിലയിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയത്. കേസിൽ ഓഗസ്റ്റ് 18ന് കോടതി വിധി പ്രസ്താവിക്കും.ഓസ്‌ട്രേലിയൻ നിയമപ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കുറഞ്ഞത് ആറുമാസത്തെ ഡ്രൈവിങ് വിലക്ക്, 2,200 ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ, കൂടാതെ പരമാവധി ഒമ്പത് മാസം വരെ തടവുശിക്ഷ എന്നിവ ലഭിക്കാം.
സംഭവത്തിൽ താൻ തെറ്റ് ചെയ്തതായി വാർണർ പൂർണമായി സമ്മതിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു."ടാക്‌സി വിളിക്കുന്നതിന് പകരം സ്വന്തം കാർ ഓടിച്ച് വീട്ടിലേക്ക് പോകാൻ തീരുമാനിച്ചത് വലിയ തെറ്റായിരുന്നു എന്ന് വാർണർ തിരിച്ചറിഞ്ഞിട്ടുണ്ട്. സുഹൃത്തിന്റെ വീട്ടിൽ മൂന്ന് ഗ്ലാസ് വൈൻ കഴിച്ച ശേഷമാണ് അദ്ദേഹം വാഹനം ഓടിച്ചത്," അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം, കുറ്റസമ്മതം നടത്തിയ സാഹചര്യത്തിൽ ബിഗ് ബാഷ് ലീഗിലെ സിഡ്നി തണ്ടർ ടീമിന്റെ ക്യാപ്റ്റനായി വാർണർ തുടരുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.സംഭവം ഗൗരവമുള്ളതാണെന്ന് പ്രതികരിച്ച ക്രിക്കറ്റ് ന്യൂ സൗത്ത് വെയിൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലീ ഗെർമൻ, സുരക്ഷിത ഡ്രൈവിങ്ങിനാണ് സംഘടന എല്ലായ്പ്പോഴും പ്രാധാന്യം നൽകുന്നതെന്നും നിയമലംഘനങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.