ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ അനാഹത് സിങ്; ചരിത്രത്തിലാദ്യമായി കിരീടം ഇന്ത്യയിലേക്ക്
ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ അനാഹത് സിങ്. കാനഡയിൽ നടന്ന ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് വനിതാ സിംഗിൾസ് ഫൈനലിൽ ഈജിപ്തിന്റെ രണ്ടാം സീഡ് റുഖയ്യ സലേമിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് 18-കാരിയായ അനാഹത് സ്വർണ്ണം അണിഞ്ഞത്. ഇതോടെ ഈ അഭിമാനകരമായ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും ഡൽഹിക്കാരിയായ അനാഹത് സ്വന്തമാക്കി.
തീപാറുന്ന പോരാട്ടത്തിൽ ആദ്യ ഗെയിം 11-3ന് ആധികാരികമായി പിടിച്ചെടുത്ത അനാഹതിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രണ്ടും മൂന്നും ഗെയിമുകൾ യഥാക്രമം 11-7, 11-9 എന്നീ സ്കോറുകൾക്ക് സ്വന്തമാക്കിയാണ് അനാഹത് വിജയം ഉറപ്പിച്ചത്. ക്വാർട്ടർ ഫൈനലിൽ ഈജിപ്തിന്റെ ഹബീബ റിസ്‌കിനെയും സെമി ഫൈനലിൽ 3-1ന് ബർബ് സമേഹിനെയും മറികടന്നാണ് താരം ഫൈനലിലേക്ക് മുന്നേറിയത്. സെമി ഫൈനൽ വിജയത്തോടെ തന്നെ ഈ ഇനത്തിൽ 21 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ താരം ഫൈനലിലെത്തുന്നു എന്ന പ്രത്യേകതയും കൈവന്നിരുന്നു. 2005-ൽ ജോഷ്‌ന ചിന്നപ്പ ഫൈനലിലെത്തിയതായിരുന്നു ഇതിനുമുമ്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.
ഈ വിജയത്തോടെ ലോക ജൂനിയർ സ്‌ക്വാഷ് രംഗത്തെ ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യത്തിനും അനാഹത് വിരാമമിട്ടു. 2010-ന് ശേഷം വനിതാ ലോക ജൂനിയർ കിരീടം നേടുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമാണ് അനാഹത് സിങ്. 2010-ൽ അമേരിക്കയുടെ അമാൻഡ ഷോബിയായിരുന്നു ഇതിനുമുമ്പ് ഈജിപ്തിന് പുറത്തുനിന്ന് കിരീടം നേടിയ അവസാന താരം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.