ശബരിമല സ്വർണക്കൊള്ള ;പി.എസ്. പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് എസ് ഐ ടി, റിമാൻഡ് റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) റിമാൻഡ് റിപ്പോർട്ട്. മുൻ ബോർഡ് അംഗം അജികുമാറുമായി ചേർന്ന് ഗൂഢാലോചന നടത്തിയതിനും ഔദ്യോഗിക ചുമതലകൾ ബോധപൂർവം ലംഘിച്ചതിനും തെളിവുകൾ ലഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ വ്യാജകരാർ തയ്യാറാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശബരിമലയിലെ സ്വർണം ഇളക്കിമാറ്റി വീണ്ടും പ്ലേറ്റുചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് ഇല്ലെന്ന് തിരുവാഭരണം കമ്മീഷണർ റെജിലാൽ 2025 ജൂലൈ 30ന് ദേവസ്വം സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സ്വർണം പൂശാൻ പരമ്പരാഗത രീതി സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ശുപാർശ.
എന്നാൽ, റെജിലാലിന്റെ റിപ്പോർട്ട് തള്ളിയാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിനായി ദേവസ്വം സെക്രട്ടറിക്ക് അദ്ദേഹം പ്രത്യേക കത്ത് നൽകുകയും, റെജിലാലിന് മേൽ സമ്മർദം ചെലുത്തി അനുകൂല തീരുമാനം നേടുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് 2025 ഓഗസ്റ്റ് 2ന് ചേർന്ന ദേവസ്വം ബോർഡ് യോഗം സ്വർണപ്പാളികൾ ചെന്നൈയിലേക്ക് മാറ്റാൻ അനുമതി നൽകിയതായും, ഇതിനായി വ്യാജരേഖകൾ തയ്യാറാക്കിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തിൽ പുറത്തുവന്ന മറ്റൊരു നിർണായക കണ്ടെത്തൽ, സ്വർണപ്പാളികൾ ചെന്നൈയിലെത്തിച്ച സമയത്ത് നിയമാനുസൃതമായ കരാർ നിലവിലില്ലായിരുന്നു എന്നതാണ്. പാളികൾ ചെന്നൈയിൽ എത്തിച്ച ശേഷമാണ് 2025 ഓഗസ്റ്റ് 8ന് ബെല്ലാരിയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി മുദ്രപത്രം വാങ്ങിയത്. തുടർന്ന് ഓഗസ്റ്റ് 10ന് വ്യാജകരാറിൽ ഒപ്പുവെച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചെന്നൈയിലെത്തിച്ച 12 സ്വർണപ്പാളികളിൽ നാലെണ്ണത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 2019ലെ ശബരിമല സ്വർണക്കൊള്ള മറച്ചുവെക്കുന്നതിനായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ നടപടികൾ നടത്തിയതെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ.
ശബരിമലയിലെ സ്വർണം തുടർച്ചയായി നഷ്ടമാകുന്ന സാഹചര്യം സൃഷ്ടിക്കുന്ന തരത്തിൽ പി.എസ്. പ്രശാന്തും അജികുമാറും പ്രവർത്തിച്ചുവെന്ന ഗുരുതര പരാമർശവും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കേസിലെ മറ്റ് പ്രതികളുടെയും ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പങ്ക് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.