ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഏഴ് പ്രതികൾക്ക് വീണ്ടും ജാമ്യമില്ല
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിലെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി വീണ്ടും തള്ളി. കഴിഞ്ഞ 57 ദിവസമായി റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ ഇനി 23 ദിവസം കൂടി കാത്തിരിക്കേണ്ടിവരും.
പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നസീറാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കാത്തതാണ് അന്വേഷണം മന്ദഗതിയിലാകാൻ കാരണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അവർ ഒളിവിൽ പോകാനോ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ കേസിന്റെ അന്വേഷണം അട്ടിമറിക്കാനോ സാധ്യതയുണ്ടെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ജെ. സന്തോഷ് കുമാർ കോടതിയിൽ വാദിച്ചു.
പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ച കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. ഇ.ഡിക്കുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ജെ. സന്തോഷ് കുമാറാണ് ഹാജരായത്.
പള്ളിച്ചൽ നരുവാമൂട് തൈവിളാകം സ്വദേശി ശ്രീജിത്, വട്ടിയൂർക്കാവ് മാർക്കറ്റ് ലെയിനിലെ അനി നിവാസിൽ അനിൽകുമാർ, പേട്ട കവറടി വട്ടവിളാകത്ത് വീട്ടിൽ ദിനീത് എൻ. നായർ, കരമന നെടുങ്കാട് സ്വദേശി അമൽ, കൊടുങ്ങാനൂർ ചന്തമുക്ക് കോണത്ത് വീട്ടിൽ ദിനകർ, കരമന വാറുവിളാകത്ത് വീട്ടിൽ ഷിജു സലിം, മണക്കാട് കിള്ളി അറപ്പുര വീട്ടിൽ നിഷാദ് എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ച ഏഴ് പ്രതികൾ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.