ലോകകപ്പ് ഫൈനലിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് സ്ലാവ്‌കോ വിൻസിച്ച്
അറ്റ്‌ലാന്റ: ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച് ഒരാഴ്ചയ്ക്കകം സ്ലൊവേനിയൻ ഫുട്ബോൾ റഫറി സ്ലാവ്‌കോ വിൻസിച്ച് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനലിന്റെ ഭാഗമായതിന് പിന്നാലെയാണ് ദീർഘകാലം നീണ്ട റഫറിയിങ് കരിയറിന് വിരാമമിടുന്നതായി സ്ലൊവേനിയൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചത്.
സ്പെയിനും അർജന്റീനയും ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ചത് വിൻസിച്ചായിരുന്നു. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ ലോക ചാമ്പ്യന്മാരായി.
ലോകകപ്പ് ഫൈനൽ ഉൾപ്പെടെ നിരവധി പ്രധാന മത്സരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള വിൻസിച്ച്, ഈ ലോകകപ്പിൽ മെക്സിക്കോ-എക്വഡോർ, ബ്രസീൽ-മൊറോക്കോ, അൾജീരിയ-ജോർദാൻ മത്സരങ്ങളിലും റഫറിയായിരുന്നു. ടൂർണമെന്റിലെ മികച്ച റഫറിയായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (IFFHS), അസോസിയേഷൻ ഓഫ് ഇറ്റാലിയൻ റഫറീസ് (AIA)എന്നിവ വിൻസിച്ചിനെ തെരഞ്ഞെടുത്തിരുന്നു.
ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലും യൂറോപ്പ ലീഗ് ഫൈനലും നിയന്ത്രിച്ചിട്ടുള്ള വിൻസിച്ച്, 2024ലെ റയൽ മാഡ്രിഡ്-ബൊറൂസിയ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെയും റഫറിയായിരുന്നു. കഴിഞ്ഞ ലോകകപ്പിലും വിൻസിച്ച് ശ്രദ്ധേയ സാന്നിധ്യമായിരുന്നു. അർജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരത്തിൽ അദ്ദേഹം റഫറിയായിരുന്നു. ആ മത്സരത്തിൽ സൗദി അറേബ്യ അർജന്റീനയുടെ 36 മത്സരങ്ങളിലെ അപരാജിത കുതിപ്പിന് വിരാമമിട്ടിരുന്നു. മത്സരത്തിൽ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ലയണൽ മെസ്സി ഗോളാക്കി മാറ്റുകയും ചെയ്തിരുന്നു.
വിവാദങ്ങളും പിന്തുടർന്ന കരിയർ
റഫറിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ നേടിയെങ്കിലും വിൻസിച്ചിന്റെ കരിയറിൽ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. 2020ൽ ബോസ്‌നിയ ആൻഡ് ഹെർസഗോവിനയിലെ ബിജൽജിനയിൽ മയക്കുമരുന്ന്-വേശ്യാവൃത്തി സംഘത്തിനെതിരെ നടത്തിയ പൊലീസ് റെയ്ഡിനിടെ വിൻസിച്ചിനെ കസ്റ്റഡിയിലെടുത്തിരുന്നു.
ലഹരിമരുന്ന് ഇടപാടുകളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായാണ് പൊലീസ് ഓപ്പറേഷൻ നടത്തിയത്. ഒമ്പത് സ്ത്രീകളും 26 പുരുഷന്മാരും ഉൾപ്പെട്ട സംഘത്തിൽ നിന്ന് തോക്കുകൾ, മയക്കുമരുന്ന്, പണം എന്നിവ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സംഭവത്തിൽ തന്റെ പങ്കാളിത്തം നിഷേധിച്ച വിൻസിച്ച്, താൻ തെറ്റായ സാഹചര്യത്തിൽ കുടുങ്ങിയതാണെന്ന് വ്യക്തമാക്കിയിരുന്നു.
ലോക ഫുട്ബോളിലെ ഏറ്റവും വലിയ വേദികളിലൊന്നായ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച ശേഷമാണ് വിൻസിച്ച് തന്റെ ശ്രദ്ധേയമായ റഫറിയിങ് യാത്ര അവസാനിപ്പിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.