റഷ്യയിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാന നേട്ടം; റിമ കല്ലിങ്കൽ ചിത്രം 'തിയേറ്റർ'ക്ക് ഗ്രാൻഡ് പ്രീ അവാർഡ്
റിമ കല്ലിങ്കൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി' അന്താരാഷ്ട്ര വേദിയിൽ വീണ്ടും ഇന്ത്യയ്ക്ക് അഭിമാന നേട്ടമൊരുക്കി. റഷ്യയിലെ പ്സ്കോവിൽ 2026 ജൂലൈ 23 മുതൽ 26 വരെ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ (Grand Prix) പുരസ്കാരം ചിത്രം സ്വന്തമാക്കി.
അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്ന് നിർമ്മിച്ച ചിത്രം സജിൻ ബാബു എഴുതി സംവിധാനം ചെയ്തതാണ്. ഫെസ്റ്റിവലിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമായിരുന്നു തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി.
കസാക്കിസ്ഥാൻ, ബെൽജിയം, ചൈന, താജിക്കിസ്ഥാൻ, ഹംഗറി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് ചിത്രം ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറിയുടെ വിലയിരുത്തലിനും പ്രേക്ഷക വോട്ടിനുമൊടുവിലാണ് വിജയിയെ തിരഞ്ഞെടുത്തത്.
പ്രശസ്ത റഷ്യൻ സംവിധായകനും തിരക്കഥാകൃത്തുമായ അലക്സി ജർമ്മൻ ജൂനിയർ അധ്യക്ഷനായ ജൂറിയിൽ സിനിമാ നിരൂപകനും Seance മാസികയുടെ എഡിറ്ററുമായ വാസിലി സ്റ്റെപനോവ്, സംഗീതജ്ഞനും റോക്ക് ബാൻഡ് Kino യുടെ സ്ഥാപകനുമായ അലക്സി റൈബിൻ, ഉസ്ബെക്കിസ്ഥാനിലെ നടനും സംവിധായകനുമായ റുസ്തം സഗ്ദുള്ളേവ്, അർമേനിയൻ സംവിധായകനും നിർമ്മാതാവുമായ എഡ്ഗർ ബാഗ്ദാസര്യൻ എന്നിവരും അംഗങ്ങളായിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ്. നിർവഹിച്ചപ്പോൾ എഡിറ്റിംഗ് അപ്പു ഭട്ടതിരിയും സംഗീതം സയീദ് അബ്ബാസും കൈകാര്യം ചെയ്തു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ സുബാഷ് എസ്. ഉണ്ണി, കലാസംവിധാനം സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ സംഗീത് ചിക്കു, വസ്ത്രാലങ്കാരം ഗായത്രി കിഷോർ, മേക്കപ്പ് സേതു ശിവദാനന്ദൻ, ആഷ് അഷ്‌റഫ് എന്നിവർ ഉൾപ്പെടെ വലിയ സാങ്കേതിക സംഘമാണ് ചിത്രത്തിനായി പ്രവർത്തിച്ചത്.
അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഇതിനകം തന്നെ ശ്രദ്ധ നേടിയ തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റിയുടെ ഈ നേട്ടം ഇന്ത്യൻ സ്വതന്ത്ര സിനിമയ്ക്ക് ആഗോളതലത്തിൽ കൂടുതൽ അംഗീകാരം നേടിക്കൊടുക്കുന്ന വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.