മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ ഫലം കണ്ടു; ടാൽറോപ് ജീവനക്കാരുടെ പരാതി ഒത്തുതീർപ്പായി
എറണാകുളം: കാക്കനാട് പ്രവർത്തിക്കുന്ന ഐടി സ്ഥാപനമായ ടാൽറോപ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ ഉയർന്ന തൊഴിൽ തർക്കത്തിന് പരിഹാരമായി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടലിനെ തുടർന്ന് ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തൊഴിലാളികളുടെയും കമ്പനി മാനേജ്മെന്റിന്റെയും ഇടയിൽ ഒത്തുതീർപ്പിലെത്തിയത്.
ധാരണപ്രകാരം, സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടവരും രാജിവെച്ചവരുമായ മുഴുവൻ ജീവനക്കാർക്കും ലഭിക്കാനുള്ള കുടിശിക നെറ്റ് ശമ്പളം 2026 ഒക്ടോബർ 31നകം നൽകും. ജീവനക്കാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ നവംബർ ആദ്യവാരം വിളിച്ചുചേരുന്ന തുടർചർച്ചയിൽ പരിഗണിച്ച് പരിഹരിക്കാനും തീരുമാനമായി.
ഒത്തുതീർപ്പ് കരാറിൽ അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, ടാൽറോപ് ഡയറക്ടറും സിഇഒയുമായ ജോൺസ് ജോസഫ് പീറ്റർ, തൊഴിലാളി പ്രതിനിധികൾ എന്നിവർ ഒപ്പുവച്ചു.
എറണാകുളം തൊഴിൽ ഭവനിൽ നടന്ന ചർച്ചയിൽ ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ്‌കുമാർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എസ്. സതീഷ് കുമാർ, കമ്പനി സിഇഒ ജോൺസ് ജോസഫ് പീറ്റർ, തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കാക്കനാട് പ്രവർത്തിക്കുന്ന ടാൽറോപിൽ മൂന്ന് വർഷം മുതൽ ഒരു വർഷം വരെയുള്ള ശമ്പള കുടിശിക ജീവനക്കാർക്ക് ലഭിക്കാനുണ്ടെന്നാണ് പരാതി. യാതൊരു മുൻകൂർ അറിയിപ്പുമില്ലാതെ ഏകദേശം 300 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതും കുടിശിക ശമ്പളം നൽകാതിരുന്നതും വലിയ വിവാദമായിരുന്നു.
ജീവനക്കാരുടെ പരാതിയും അവർ നേരിട്ട സാമ്പത്തിക പ്രതിസന്ധിയും പരിഗണിച്ചാണ് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണറേറ്റിന് അടിയന്തര ചർച്ച നടത്താൻ നിർദേശം നൽകിയതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.