കേന്ദ്രകമ്മിറ്റിയുടെ തിരുത്തലുകൾ പൂർണ്ണമായി അംഗീകരിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റി; രണ്ടുദിവസത്തെ യോഗം ഒറ്റദിവസം കൊണ്ട് അവസാനിപ്പിച്ചു
രണ്ടുദിവസത്തേക്ക് നിശ്ചയിച്ചിരുന്ന സി.പി.എം. സംസ്ഥാന സമിതി യോഗം ഒറ്റദിവസം കൊണ്ട് അവസാനിപ്പിച്ചു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു യോഗത്തിന്റെ പ്രധാന അജൻഡ. തിരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന കേന്ദ്രകമ്മിറ്റിയുടെ തിരുത്തലുകളും വിമർശനങ്ങളും സംസ്ഥാന കമ്മിറ്റി എതിർപ്പില്ലാതെ പൂർണ്ണമായി അംഗീകരിച്ചു.
സംസ്ഥാന കമ്മിറ്റി നേരത്തേ തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ നാല് പ്രധാന വിഷയങ്ങളിലാണ് കേന്ദ്രകമ്മിറ്റി തിരുത്തലുകൾ വരുത്തിയത്. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശത്തെ ശക്തമായി എതിർത്തില്ലെന്ന് മാത്രമല്ല, ചില മുതിർന്ന നേതാക്കൾ വെള്ളാപ്പള്ളിയെ അനുകൂലിച്ച് സംസാരിച്ചുവെന്നതും തിരുത്തൽ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പസംഗമത്തിൽ തെറ്റായ പ്രചാരണമുണ്ടായതിനൊപ്പം, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.
തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാ കമ്മിറ്റിക്ക് വീഴ്ചപറ്റിയപ്പോൾ അത് തിരുത്താൻ സംസ്ഥാന നേതാക്കൾ തയ്യാറായില്ലെന്ന വിമർശനവും ഉയർന്നു. കൂടാതെ, പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കൂട്ടായ ചർച്ചകൾ നടത്താത്തതും ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാത്തതുമാണ് സി.പി.ഐ.യുടെ വിമർശനത്തിനും തെറ്റായ പ്രചാരണങ്ങൾക്കും വഴിവെച്ചതെന്നും വ്യക്തമാക്കി. ഈ തിരുത്തലുകളുടെ അടിസ്ഥാനത്തിലുള്ള തുടർ നടപടികൾക്കായി സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ട് വിശാല സംസ്ഥാന കമ്മിറ്റി ചേരാൻ യോഗം തീരുമാനിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.