അർജുൻ ആയങ്കിയെ പൂട്ടി പോലീസ്; ഡി.ഐ.ജി.യുടെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടി
കണ്ണൂർ: പോലീസിനെയും ആഭ്യന്തര മന്ത്രിയെയും പരസ്യമായി വെല്ലുവിളിച്ച് ഒളിവിലിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി പിടിയിലായി. കണ്ണൂരിലെ ഒരു അഭിഭാഷകയുടെ വീട്ടിൽ ഒളിവിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡി.ഐ.ജി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് ഇയാളെ പിടികൂടിയത്. മൂന്ന് കേസുകളാണ് അർജുൻ ആയങ്കിക്കെതിരെ നിലവിലുള്ളത്. ഇയാളെ ഉടൻ തന്നെ എറണാകുളത്തേക്ക് കൊണ്ടുവരും.
ഒളിവിലിരുന്ന നാളുകളിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാപക തിരച്ചിലാണ് പോലീസ് നടത്തിയിരുന്നത്. എന്നാൽ വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ ലൊക്കേഷനുകൾ തെറ്റിച്ചും ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു. ഇതിനിടയിലും സോഷ്യൽ മീഡിയയിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പങ്കുവെക്കുകയും താൻ ഇന്നയിടത്തുണ്ടെന്ന് അവകാശപ്പെടുകയും ചെയ്ത് ഇയാൾ അന്വേഷണ സംഘത്തെ നിരന്തരം നാണംകെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം തൃശ്ശൂരിലുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ആയങ്കിയുടെ സഹോദരൻ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പാലക്കാട്ടേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. ഒടുവിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ നീക്കത്തിലൂടെയാണ് അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് പോലീസ് പിടികൂടിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.