വീണ്ടും വിവാദ പരാമര്‍ശം: 'ഫോറസ്റ്റുകാര്‍ മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ വഴിയില്‍ നേരിടും, ഭാര്യയും മക്കളുമുള്ള കാര്യം മറക്കേണ്ട'; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി എം.എം. മണി
വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി ഇത്തവണ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യ ഭീഷണിയുമായി രംഗത്ത്. നഗരംപാറ റേഞ്ച് ഓഫീസിലേക്ക് കർഷകസംഘം നടത്തിയ മാർച്ചിൽ സംസാരിക്കവേയാണ്, വനംവകുപ്പ് ഉദ്യോഗസ്ഥർ മര്യാദയ്ക്ക് നടന്നില്ലെങ്കിൽ നിയമം കൈയിലെടുക്കുമെന്നും വഴിയിൽ വെച്ച് നേരിടുമെന്നും മണി ഭീഷണിപ്പെടുത്തിയത്.
പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ ഇങ്ങനെ:
"ഞങ്ങൾ നിയമം കൈയിലെടുക്കുമ്പോൾ, 'നിയമം മാങ്ങാത്തല' എന്ന് പറഞ്ഞ് ഞങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ വരുന്നവരെ ഞങ്ങൾ നേരിടും. കോൺഗ്രസ് സർക്കാർ എന്നും മലയോര കർഷകർക്ക് പാര പണിയുന്നവരാണ്. ആ പാരയുമായാണ് വി.ഡി. സതീശൻ നമ്മളെ ഉമ്മാക്കി കാണിക്കാൻ വരുന്നത്. സതീശൻ വന്നതിന്റെ ഹുങ്കാണ് ഉദ്യോഗസ്ഥർക്ക്. അത് ഞങ്ങൾ കാണിച്ചുതരാം, സതീശൻ അവിടെത്തന്നെ ഇരിക്കും. നിങ്ങളെയൊക്കെ ഞങ്ങൾ വഴിയിൽ വെച്ച് നേരിടും."
'പോലീസുകാർ ഞങ്ങൾക്ക് പുല്ലാണ്'
കർഷകർ പുര വെച്ച് താമസിക്കുന്ന സ്ഥലം കൈയേറാൻ വന്നാൽ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും എം.എം. മണി കൂട്ടിച്ചേർത്തു. "ഞങ്ങൾക്ക് പൊലീസുകാർ പുല്ലാണ്, പിന്നെയാണോ വനംവകുപ്പുകാർ? നിങ്ങൾക്ക് വീട്ടിൽ ഭാര്യയും മക്കളുമൊക്കെയുണ്ട്, അത് ഓർക്കണം. ഞങ്ങൾ തിരിച്ചുചെല്ലാം എന്ന് ഭാര്യയോടും മക്കളോടും പറഞ്ഞിട്ടല്ല പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നത്. വരുന്നിടത്ത് വെച്ച് കാണാമെന്ന മനോഭാവമാണ് ഞങ്ങൾക്കുള്ളത്. മര്യാദയ്ക്ക് അനുസരിച്ചില്ലെങ്കിൽ ഫോറസ്റ്റുകാർ വഴിനടക്കില്ല," എന്നും മണി ഭീഷണി മുഴക്കി. മലയോര മേഖലയിലെ വനഭൂമി തർക്കങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ കർശന നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മണിയുടെ ഈ പ്രകോപനപരമായ പ്രസംഗം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.