കേരള ബജറ്റ് : പ്രവാസി സൗഹൃദ ബജറ്റെന്ന് ഇൻകാസ് ഖത്തർ
ദോഹ: ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച കേരളാ ബജറ്റ് 2026 പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കുന്നതും, അവർക്ക് പ്രാധാന്യം നല്കുന്നതുമാണെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി പതിറ്റാണ്ടുകളായി പ്രവാസി മലയാളികൾ പ്രവർത്തിച്ചു വരികയാണ്. ഗൾഫ് രാജ്യങ്ങളിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മലയാളികൾ അയച്ചുകൊണ്ടിരിക്കുന്ന പണം കേരളത്തിന്റെ ഉപഭോഗശേഷി വർധിപ്പിക്കുന്നതിലും ജീവിത നിലവാരം ഉയർത്തുന്നതിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിന്റെ ഭാവി വികസനത്തിന് പ്രവാസികളുടെ "റെമിറ്റൻസ്" മാത്രം മതിയാകില്ലെന്ന യാഥാർത്ഥ്യം ഇത്തവണത്തെ ബജറ്റ് വ്യക്തമായി അടയാളപ്പെടുത്തുന്നു. "റെമിറ്റൻസ് ഇക്കണോമി" എന്ന നിലയിൽ നിന്ന് "ഇൻവെസ്റ്റ്മെൻ്റ് ഇക്കണോമി" എന്ന പുതിയ സാമ്പത്തിക മാതൃകയിലേക്കുള്ള മാറ്റം കാലഘട്ടത്തിന്റെ ആവശ്യമാണ്. അതായത്, പ്രവാസികൾ പണം അയക്കുന്നവരായി മാത്രം അല്ല, അറിവും അനുഭവവും മൂലധനവും പങ്കിടുന്ന വികസന പങ്കാളികളായും മാറണമെന്ന് ഈ ബജറ്റിൽ നിർദ്ദേശിക്കുന്നു. ഈ മാറ്റത്തിൽ പ്രവാസികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുള്ള ബജറ്റിലെ നിർദ്ദേശം ഏറെ അഭിനന്ദനാർഹമാണെന്ന് ദോഹയിൽ കൂടിയ ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു.
സാധാരണക്കാരായ പ്രവാസികൾക്കും ഇടത്തരം വരുമാനക്കാരായ കുടുംബങ്ങൾക്കും സർക്കാർ വികസന പദ്ധതികളിൽ നിക്ഷേപകരാകാൻ കഴിയുന്ന തരത്തിൽ 25,000 മുതൽ 5 ലക്ഷം രൂപ വരെ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനുള്ള നീക്കം വലിയ പ്രതീക്ഷ നൽകുന്നതാണ്. ഇത് പ്രവാസി നിക്ഷേപത്തെ വലിയ കോർപ്പറേറ്റുകളുടെ പരിധിയിൽ നിന്ന് പൊതുജനങ്ങളിലേക്കെത്തിക്കുന്ന ജനകീയ ചുവടുവെയ്പ്പാണ്. സ്റ്റാർട്ടപ്പുകൾ, ടൂറിസം, കാർഷിക മൂല്യവർധിത സംരംഭങ്ങൾ, ആരോഗ്യമേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ കൂട്ടായ നിക്ഷേപത്തിനുള്ള സാധ്യതകൾ കേരളത്തിന്റെ വികസന യാത്രയ്ക്ക് പുതിയ ദിശ നൽകും.
പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരണ പ്രഖ്യാപനം പ്രത്യേകമായി എടുത്ത് പറയേണ്ടതാണ്. ഇത് പ്രവാസികളുടെ സമ്പാദ്യങ്ങൾക്ക് സുരക്ഷിതവും ദീർഘകാല മൂല്യവർധനവുമായ നിക്ഷേപ മാർഗം ഒരുക്കുമെന്ന് ഇൻകാസ് പ്രതീക്ഷിക്കുന്നു. പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ സാമ്പത്തിക സുരക്ഷയും സ്ഥിരതയുമുള്ള ഭാവി ഉറപ്പാക്കുന്നതിലും ഈ പദ്ധതി നിർണായകമാകും.
കേരളത്തിന്റെ സമഗ്ര വികസനത്തിന് പ്രവാസി സമൂഹത്തെ കൂടുതൽ ശക്തമായി കൂട്ടിച്ചേർക്കുന്ന പ്രവാസി സൗഹൃദവും, ജനകീയവുമായ ഈ ബജറ്റ് അവതരിപ്പിച്ച വി.ഡി സതീശനെയും, യു.ഡി.എഫ് സർക്കാരിനെയും യോഗം അഭിനന്ദിക്കുകയും, പ്രവാസികളുടെ ആത്മവിശ്വാസവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്ന നയങ്ങൾ ഭാവിയിലും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സിദ്ധീഖ് പുറായിൽ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതവും, ട്രഷറർ ജീസ് ജോസഫ് നന്ദിയും പറഞ്ഞു.
ഇൻകാസ് രക്ഷാധികാരികളായ കെ.കെ. ഉസ്മാൻ, ജോപ്പച്ചൻ തെക്കെക്കൂറ്റ്, ജോൺ ഗിൽബർട്ട്, വൈസ് പ്രസിഡൻ്റുമാരായ അൻവർ സാദത്ത്, വി.എസ്. അബ്‌ദുൾ റഹ്‌മാൻ, ശ്രീജിത്ത് എസ് നായർ, സി. താജുദ്ദീൻ, അഷറഫ് വടകര, ജൂട്ടസ് പോൾ, നാസർ മുഹമ്മദ്, ശ്രീരാജ് എം.പി, കൂടാതെ മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും സംസാരിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.