കനത്ത മഴയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; കേരള-കർണാടക ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കുകളിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ കേരള-കർണാടക മേഖലയിലെ നിരവധി ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. മംഗളൂരു ജംഗ്ഷൻ–യശ്വന്ത്പൂർ പാതയിൽ യെദകുമേരി, ശ്രീവാഗിലു സ്റ്റേഷനുകൾക്കിടയിലാണ് ശനിയാഴ്ച രാത്രി മണ്ണിടിച്ചിലുണ്ടായത്.
പാളത്തിലേക്ക് വൻതോതിൽ മണ്ണും കല്ലുകളും ഇടിഞ്ഞുവീണതിനെ തുടർന്ന് മംഗളൂരു–യശ്വന്ത്പൂർ റൂട്ടിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട കോഴിക്കോട് എക്സ്പ്രസ് (16511), കോഴിക്കോട് എക്സ്പ്രസ് (16512) എന്നിവ ഹസനിൽ യാത്ര അവസാനിപ്പിച്ചു.
വിജയപുര–മംഗളൂരു സെൻട്രൽ എക്സ്പ്രസ് ഹസനിലും, ബെംഗളൂരു–കാർവാർ എക്സ്പ്രസ് സക്ലേഷ്പുരയിലും യാത്ര അവസാനിപ്പിക്കേണ്ടിവന്നു. കോഴിക്കോട്–ബെംഗളൂരു എക്സ്പ്രസ് (16512) കബക പുത്തൂരിലും, മംഗളൂരു–വിജയപുര എക്സ്പ്രസ് (17378) സുബ്രഹ്മണ്യ റോഡിലും സർവീസ് അവസാനിപ്പിച്ചു.
മണ്ണിടിച്ചിലിനെ തുടർന്ന് മംഗളൂരു ജംഗ്ഷൻ–യശ്വന്ത്പൂർ എക്സ്പ്രസ് (16540), യശ്വന്ത്പൂർ–മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് (16575) എന്നീ സർവീസുകൾ റദ്ദാക്കി. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട മുരുഡേശ്വർ എക്സ്പ്രസും (16585) ഹസനിൽ യാത്ര അവസാനിപ്പിച്ചു.
മണ്ണിടിച്ചിൽ ഉണ്ടായ ഉടൻ തന്നെ റെയിൽവേയുടെ പ്രത്യേക സംഘവും റിലീഫ് ട്രെയിനും സ്ഥലത്തെത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ മേഖലയിൽ തുടരുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനങ്ങൾക്കും പാത പുനഃസ്ഥാപിക്കുന്നതിനും വെല്ലുവിളിയാകുകയാണ്.
കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും തൊഴിലാളികളെയും വിന്യസിച്ച് റെയിൽപാത ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. മഴ തുടരുന്നതിനാൽ യാത്രക്കാർ ട്രെയിൻ സർവീസ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.