രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം വമ്പന്‍ തിരിച്ചുവരവ്; ത്രില്ലര്‍ പോരാട്ടത്തില്‍ ഈജിപ്തിനെ വീഴ്ത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍; മെസ്സിക്ക് എട്ടാം ഗോൾ
അറ്റ്ലാന്റ: ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. മത്സരം തുടങ്ങി 15-ാം മിനിറ്റില്‍ തന്നെ യാസര്‍ ഇബ്രാഹിമിലൂടെ ഈജിപ്താണ് ആദ്യം ലീഡെടുത്തത്. തുടര്‍ന്ന് 21-ാം മിനിറ്റില്‍ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ബോക്‌സില്‍ വീഴ്ത്തിയതിന് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും, സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പിഴച്ചു. മെസ്സിയുടെ കിക്ക് ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ മൊസ്തഫ ഷൊബൈര്‍ തട്ടിയകറ്റി. പിന്നീട് സീക്കോയും വലകുലുക്കിയതോടെ ഈജിപ്ത് 2-0ത്തിന് മുന്നിലെത്തി.
ആദ്യപകുതിയില്‍ അര്‍ജന്റീന മികച്ച കളി പുറത്തെടുത്തെങ്കിലും നിര്‍ഭാഗ്യം വേട്ടയാടി. മെസ്സിയുടെ ലോങ് ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചതും, മാക് അലിസ്റ്ററുടെ ഹെഡര്‍ ഗോളി തടുത്തതും തിരിച്ചടിയായി. ആദ്യപകുതി അവസാനിക്കുമ്പോള്‍ 53% ബോള്‍ പൊസഷനും 7 ഷോട്ട് ഓണ്‍ ടാര്‍ഗറ്റും അര്‍ജന്റീനയുടെ പേരിനൊപ്പമുണ്ടായിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ ലീഡ് നിലനിര്‍ത്താന്‍ ഈജിപ്ത് പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതോടെ അര്‍ജന്റീന ആക്രമണം കടുപ്പിച്ചു. ലൗത്താരോ മാര്‍ട്ടിനെസിന്റെ മികച്ച നീക്കങ്ങളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അര്‍ജന്റീനയുടെ നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ ക്രിസ്റ്റ്യന്‍ റൊമേറോയിലൂടെ ആദ്യ ഗോള്‍ പിറന്നു. പെനാല്‍റ്റി പാഴാക്കിയതിന് പ്രായശ്ചിത്തമെന്നോണം ലയണല്‍ മെസ്സിയുടെ വക ഒരു ഗംഭീര ഗോള്‍. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ, ലൗത്താരോ മാര്‍ട്ടിനെസിന്റെ മനോഹരമായ ക്രോസില്‍ നിന്നും എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ വിജയഗോളും ക്വാര്‍ട്ടര്‍ ടിക്കറ്റും ഉറപ്പിച്ചു.
കൊളംബിയ - സ്വിറ്റ്‌സര്‍ലാന്‍ഡ് മത്സരത്തിലെ വിജയികളാകും ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.