മഴ മാറി, ആറന്മുളയിൽ വീണ്ടും വള്ളസദ്യയുടെ ആരവം; പള്ളിയോട സേവാ സംഘത്തിന്റെ വഴിപാടുകൾ പുനരാരംഭിച്ചു
ആറന്മുള: പ്രതികൂല കാലാവസ്ഥയും പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതും മൂലം രണ്ട് ദിവസമായി തടസ്സപ്പെട്ടിരുന്ന ആറന്മുള വള്ളസദ്യ വഴിപാടുകൾ വീണ്ടും ആരംഭിച്ചു. ആറന്മുള പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വള്ളസദ്യകൾ ഇന്നുമുതൽ പൂർണതോതിൽ പുനരാരംഭിക്കുകയാണ്.
പമ്പാനദിയിലെ ജലനിരപ്പ് താഴ്ന്നതോടെയും മഴ മാറി അന്തരീക്ഷം തെളിഞ്ഞതോടെയും ആറന്മുളയിലേക്കുള്ള ഗതാഗത തടസ്സങ്ങൾ നീങ്ങിയിട്ടുണ്ട്. ഇതോടെ ക്ഷേത്രമുറ്റം വീണ്ടും വഞ്ചിപ്പാട്ടിന്റെ ഈരടികളാൽ മുഖരിതമാകും.
ഇന്ന് തെക്കേമുറി കിഴക്ക്, മാരാമൺ എന്നീ പള്ളിയോടങ്ങൾക്ക് വള്ളസദ്യ വഴിപാടുകൾ നടക്കും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ എട്ട് ബസുകളും ആറന്മുളയിലേക്ക് എത്തുന്നുണ്ട്.
ഇന്നത്തെ സ്പെഷ്യൽ പാസ് വള്ളസദ്യയിൽ 360 പേർ പങ്കെടുക്കും. കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ച സ്പെഷ്യൽ പാസ് സദ്യകൾ ഓഗസ്റ്റ് 12, 25, 29 തീയതികളിൽ നടത്തുമെന്നും ആറന്മുള പള്ളിയോട സേവാ സംഘം അറിയിച്ചു.
പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ ആണ് വള്ളസദ്യകൾ പുനരാരംഭിക്കുന്ന വിവരം അറിയിച്ചത്. മഴക്കെടുതിക്ക് പിന്നാലെ ആറന്മുളയുടെ പൈതൃക ആചാരമായ വള്ളസദ്യ വീണ്ടും സജീവമാകുന്നത് ഭക്തർക്കും നാട്ടുകാർക്കും ആശ്വാസമായി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.