ഇതിഹാസങ്ങളില്ലത്ത, ഒറ്റയാള്‍ താരങ്ങളില്ലാത്ത കൂട്ടായ്മ; മെസ്സിയെയും സംഘത്തെയും പൂട്ടിയ സ്‌പെയിന്
ഒരു കളി പോലും തോൽക്കാതെ ഫൈനലിൽ എത്തിയപ്പോഴും ടൂർണമെന്റിലെ പ്രധാന ഫേവറീറ്റുകൾ സ്പെയിൻ ആയിരുന്നില്ല. അർജന്റീനയ്ക്കും ഫ്രാൻസിനും പിന്നിൽ മാത്രമായിരുന്നു പലരും സ്പാനിഷ് പടയ്ക്ക് സ്ഥാനം നൽകിയത്. ഗ്രൂപ്പ് ഘട്ടത്തിൽ കാബോ വെർദെയ്ക്കെതിരെയുള്ള സമനിലയോടെ, പഴയ പാസിങ് ഗെയിമിന്റെ അതേ പോരായ്മകൾ സ്പെയിനെ വേട്ടയാടുന്നുണ്ടെന്ന് വിമർശകർ വാദിച്ചു. എന്നാൽ, ബ്രസീലും ഫ്രാൻസും ഇംഗ്ലണ്ടും വീണപ്പോഴും ലൂയിസ് ഡി ലാ ഫ്യുവന്റെയുടെ യുവനിര ആത്മവിശ്വാസത്തോടെ മുന്നേറുകയും ഒടുവിൽ ലോകചാമ്പ്യന്മാരായ അർജന്റീനയെ വീഴ്ത്തി വിശ്വകിരീടം ഉയർത്തുകയും ചെയ്തു.
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അർജന്റീനയും ഫൈനലിലെത്തിയതോടെ, സ്പെയിനിന്റെ തന്ത്രങ്ങൾ ബാർസിലോനയിൽ ദീർഘകാലം കളിച്ച മെസ്സിക്ക് മനസ്സിലാകുമെന്നും അർജന്റീനയ്ക്കാണ് സാധ്യതയെന്നും പലരും കരുതപ്പെട്ടിരുന്നു. എന്നാൽ, തങ്ങളെ കളി പഠിപ്പിച്ച ബാർസിലോനയിൽ നിന്ന് വന്ന സ്പാനിഷ് തന്ത്രങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന് സ്പെയിനും കൃത്യമായി അറിയാമായിരുന്നു. ഫൈനലിൽ മെസ്സിയിലേക്ക് പന്തെത്താനുള്ള എല്ലാ വഴികളും അടച്ച സ്പാനിഷ് പ്രതിരോധ നിര, ഇതിഹാസ താരത്തെ ഗ്രൗണ്ടിൽ നിഷ്പ്രഭനാക്കി.
പ്രതിസന്ധികളെ അതിജീവിച്ച വിജയം
ഫൈനലിന് തൊട്ടുമുമ്പ് ലമീൻ യമാൽ, പെഡ്രോ പോറോ എന്നിവരുടെ പരുക്കും മോശം കാലാവസ്ഥ കാരണം ശനിയാഴ്ചത്തെ പരിശീലനം റദ്ദാക്കേണ്ടി വന്നതും സ്പെയിന് വലിയ വെല്ലുവിളിയായിരുന്നു. ഇൻഡോർ വാം-അപ്പുകളിൽ മാത്രം ഒതുങ്ങേണ്ടി വന്നിട്ടും, വ്യക്തമായ കണക്കുകൂട്ടലുകളോടെ കളത്തിലിറങ്ങിയ സ്പെയിൻ ഈ പ്രതിസന്ധികളെയെല്ലാം മനോഹരമായി മറികടന്നു.
ടിക്കി-ടാക്കയുടെ സുവർണകാലവും തിരിച്ചടികളും
2010 ലോകകപ്പിൽ വിസെന്റെ ഡെൽ ബോസ്കിയുടെ പരിശീലനത്തിൽ ഇനിയെസ്റ്റ, ചാവി, പുയോൾ, കസിയസ് തുടങ്ങിയ പ്രഗത്ഭർ ഉൾപ്പെട്ട നിരയിലൂടെയാണ് സ്പെയിൻ കന്നി ലോകകപ്പ് നേടുന്നത്. എന്നാൽ അതിനുശേഷം തിരിച്ചടികളുടെ കാലമായിരുന്നു. 2014-ൽ ഗ്രൂപ്പ് ഘട്ടത്തിലും 2018-ൽ റഷ്യയോട് തോറ്റ് പ്രീക്വാർട്ടറിലും ടീം പുറത്തായി. 2022 ഖത്തർ ലോകകപ്പിലും 1000-ലധികം പാസുകൾ എറിഞ്ഞിട്ടും ഗോളടിക്കാൻ സാധിക്കാതെ പ്രീക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് സ്പെയിൻ നാണംകെട്ടു.
ഒറ്റയാൾ താരങ്ങളില്ലാത്ത കൂട്ടായ്മ
സെമിയിൽ ഫ്രാൻസിന്റെ എംബപെ-ഡെംബലെ സഖ്യത്തെ പൂട്ടിയ സ്പാനിഷ് പ്രതിരോധം തന്നെയാണ് ഫൈനലിൽ മെസ്സിയെയും തടഞ്ഞത്. ടീമിൽ ലമീൻ യമാൽ പോലെ വലിയ കഴിവുള്ള യുവതാരങ്ങൾ ഉണ്ടെങ്കിലും, സ്പെയിനിൽ 'സൂപ്പർ സ്റ്റാർ സംസ്കാരം' ഇല്ല. മുന്നേറ്റതാരമായ യമാൽ പ്രതിരോധത്തിൽ സഹായിക്കുമ്പോൾ, പ്രതിരോധതാരം കുക്കുറെയ്യ മുന്നേറി ഗോളടിക്കുന്നു. ഓരോ താരവും ഒരേ ലക്ഷ്യത്തോടെ കളിക്കുന്നതാണ് ഈ ടീമിന്റെ യഥാർത്ഥ വിജയം.
ഒരു വ്യക്തിഗത താരത്തിന്റെ മിടുക്കിനേക്കാൾ ഉപരി കൃത്യമായ തന്ത്രങ്ങൾക്കും ടീം വർക്കിനും മുൻഗണന നൽകിയതിന്റെ ഫലമാണ് സ്പെയിനിന്റെ ഈ രണ്ടാം ലോകകപ്പ് വിജയം. വിരസമായ പന്തടക്കത്തിൽ നിന്ന് വേഗതയേറിയതും ഗോളടിക്കാൻ ശേഷിയുള്ളതുമായ ആധുനിക ഫുട്ബോളിലേക്ക് ടീമിനെ പരിവർത്തനം ചെയ്ത ലൂയിസ് ഡി ലാ ഫ്യുവന്റെയും, തങ്ങളുടെ അറ്റാക്കിങ് പ്രതിഭകൾക്കൊപ്പം പ്രതിരോധത്തിലും ഒരേപോലെ തിളങ്ങിയ യുവതാരങ്ങളും ചേർന്ന് സ്പാനിഷ് ഫുട്ബോളിന് ഒരു പുതിയ സുവർണയുഗം തുറന്നു നൽകിയിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.