ശബരിമല നെയ്യ് വിവാദം: അഞ്ചംഗ വിജിലൻസ് സംഘം അന്വേഷണം ഏറ്റെടുക്കും
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക വിജിലൻസ് അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചു. എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. വിജിലൻസ് സംഘത്തിൽ സജി ശങ്കർ, എസ്. ശ്രീജിത്ത്, ടി.ആർ. കിരൺ, രതീന്ദ്രകുമാർ എന്നീ ഇൻസ്‌പെക്ടർമാരും ഉൾപ്പെടുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
എസ്.ഐ.ടി രൂപീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിജിലൻസ് എസ്.പി. സമർപ്പിച്ച മൂന്ന് എസ്.പി.മാരുടെ പാനലിൽ നിന്നാണ് കോടതി എം.ജെ. സോജനെ അന്വേഷണ സംഘത്തിന്റെ തലവനായി തിരഞ്ഞെടുത്തത്. നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ഡിവൈ.എസ്.പി. സി.എസ്. ഹരി അന്വേഷിക്കും. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് പത്ത് ദിവസത്തിനകം ദേവസ്വം ബെഞ്ചിന് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
2025-26 കാലയളവിൽ ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കമ്പനി കുറഞ്ഞ നിരക്കിൽ നെയ്യ് വിതരണം ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിലും, അത് പരിഗണിക്കാതെ മിൽമയിൽ നിന്ന് ഉയർന്ന വിലയ്ക്ക് നെയ്യ് വാങ്ങാൻ തീരുമാനിച്ചതായാണ് ആരോപണം. ദേവസ്വം കമ്മിഷണറുടെ എതിർപ്പ് മറികടന്നാണ് ഈ നീക്കം നടന്നതെന്നും പരാതിയുണ്ട്.
ഇതുവഴി ദേവസ്വത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.