കേരളത്തിന് ആശങ്കയായി തമിഴ്നാട് ബജറ്റ്; മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് പ്രഖ്യാപനം
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്ന് തമിഴ്നാട് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം. മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുമ്പോഴാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.
നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ സർക്കാർ ശ്രമിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു. തമിഴ്നാട്ടിന്റെ അവകാശങ്ങളെ ബാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്ന മേഖേദാട്ടു (Mekedatu) പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളെ ശക്തമായി എതിർക്കുമെന്നും അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ തമിഴ്നാട്ടിന്റെ താൽപര്യങ്ങൾ പൂർണമായി സംരക്ഷിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനും കർഷകരുടെ ക്ഷേമം ശക്തിപ്പെടുത്തുന്നതിനുമായി മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുന്നതിന് പുറമെ ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികൾ നടപ്പാക്കുന്നതിനും ഗോദാവരി–കാവേരി നദീബന്ധന പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിനുമായി സർക്കാർ ഇടപെടൽ ശക്തമാക്കുമെന്നും ബജറ്റിൽ പറയുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനം കേരള–തമിഴ്നാട് ബന്ധത്തിൽ ഏറെ സെൻസിറ്റീവായ വിഷയമായതിനാൽ, ബജറ്റിലെ ഈ പരാമർശം രാഷ്ട്രീയ-നിയമപരമായ തലങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.