നീറ്റ് പി.ജി പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിൽ തന്നെ അനുവദിക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് കെ. സുധാകരൻ എം.പി
ന്യൂഡൽഹി/കണ്ണൂർ: ഓഗസ്റ്റ് 30ന് നടക്കുന്ന നീറ്റ് പി.ജി (NEET PG 2026) പ്രവേശന പരീക്ഷയുടെ കേന്ദ്രങ്ങൾ കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് സ്വന്തം സംസ്ഥാനത്തോ ജില്ലകളിലോ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എം.പി കേന്ദ്ര വിദ്യാഭ്യാസ/ആരോഗ്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയച്ചു.
മുൻ വർഷങ്ങളിൽ വിദ്യാർഥികളുടെ സ്വന്തം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നതെങ്കിൽ, ഇത്തവണ അപേക്ഷാ ഘട്ടത്തിൽ സംസ്ഥാനതല മുൻഗണനകളാണ് പരിഗണിച്ചതെന്ന് എം.പി ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമായി കേരളത്തിൽ നിന്നുള്ള നിരവധി ഉദ്യോഗാർത്ഥികൾക്ക് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ ദൂരെയുള്ള കേന്ദ്രങ്ങളാണ് ലഭിച്ചിരിക്കുന്നത്.
വിദൂര കേന്ദ്രങ്ങൾ അനുവദിച്ചത് പരീക്ഷാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശങ്കയും പ്രയാസവും സൃഷ്ടിച്ചിട്ടുണ്ടെന്ന് കെ. സുധാകരൻ എം.പി കത്തിൽ വ്യക്തമാക്കി. പരീക്ഷാ കേന്ദ്രങ്ങളുടെ വിവരം ലഭിച്ചത് വൈകിയതിനാൽ ട്രെയിൻ റിസർവേഷൻ ഉൾപ്പെടെയുള്ള യാത്രാ സൗകര്യങ്ങൾ കണ്ടെത്തുന്നത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടായി. വലിയ തിരക്കും യാത്രാ ചെലവും അവരെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻപ് എയിംസ് പരീക്ഷാ സമയത്തും സമാനമായ സാഹചര്യം ഉണ്ടായിരുന്നുവെന്നും, ദൂരെയുള്ള പരീക്ഷാ കേന്ദ്രങ്ങൾ കാരണം ചിലർക്ക് പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതെ വന്ന സംഭവങ്ങൾ ഉണ്ടായിരുന്നുവെന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട മത്സരപരീക്ഷയ്ക്ക് തൊട്ടുമുമ്പ് നൂറുകണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിവരുന്നത് വിദ്യാർഥികളുടെ മാനസിക തയ്യാറെടുപ്പിനെയും പരീക്ഷയിലെ പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും എം.പി വ്യക്തമാക്കി.
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) എന്നിവയുമായി കേന്ദ്രമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു.വിദ്യാർഥികളുടെ ഭാവി പരിഗണിച്ച് എല്ലാ ഉദ്യോഗാർത്ഥികൾക്കും സ്വന്തം ജില്ലകളിലോ കേരളത്തിലെ സമീപ ജില്ലകളിലോ പരീക്ഷാ കേന്ദ്രങ്ങൾ പുനഃക്രമീകരിച്ച് അനുവദിക്കണമെന്നും അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.