അമിത് ഷാ സഭയിലെത്തണം; പ്രതിപക്ഷ വികാരം ആഭ്യന്തരമന്ത്രിയെ അറിയിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയോട് രാജ്യസഭാ ചെയർമാൻ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നിന്ന് തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രതിപക്ഷത്തിന്റെ വികാരം അറിയിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിനോട് നിര്‍ദേശിച്ച് രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍. വിഷയം സഭയില്‍ ഉന്നയിക്കണമെന്നും ആഭ്യന്തരമന്ത്രി എത്തി പ്രസ്താവന നടത്തണമെന്നും ആവശ്യപ്പെട്ട് ദിവസങ്ങളായി പ്രതിപക്ഷം നടത്തുന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാജ്യസഭാ ചെയര്‍മാന്റെ നിര്‍ണ്ണായക ഇടപെടല്‍.
ജൂലൈ 20-ന് ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ഥി പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ നടപടിയെക്കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. രാജ്യത്തെ 140 കോടി ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ആഭ്യന്തരമന്ത്രി സഭയിലെത്തി പ്രസ്താവന നടത്താന്‍ ചെയര്‍ നിര്‍ദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'സത്യസന്ധമായ ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. സഭ തടസ്സപ്പെടുത്തുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് അരുണ്‍ ജെയ്റ്റ്ലി തന്നെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചോദ്യങ്ങളെ നേരിടാതെ സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്,' ഖാര്‍ഗെ സഭയില്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ ആഭ്യന്തരമന്ത്രിക്ക് മുന്നില്‍ എത്തിക്കാമെന്ന് അംഗീകരിച്ച പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, എന്നാല്‍ ആര് പ്രസ്താവന നടത്തണമെന്ന് തീരുമാനിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെന്ന് തിരിച്ചടിച്ചു. സര്‍ക്കാരിന്റെ ഭാഗമായി ഏത് മന്ത്രി സംസാരിക്കണമെന്ന് നിര്‍ദേശിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയില്ലെന്നും, ഇത് സര്‍ക്കാരിന്റെ കൂട്ടായ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും റിജിജു വാദിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.