Logo
Thu, Aug 06, 2026 • 05:25 PM
LIVE TV
Watch

No business videos available

No Middle East videos available

സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 ചന്ദ്രനിൽ പതിച്ചു; 60 അടി വീതിയുള്ള ഗർത്തം രൂപപ്പെട്ടേക്കാമെന്ന് നാസ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 06, 2026
1 min read
SHARE:
SAVE: Login to save

സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 ചന്ദ്രനിൽ പതിച്ചു; 60 അടി വീതിയുള്ള ഗർത്തം രൂപപ്പെട്ടേക്കാമെന്ന് നാസ

സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ രണ്ടാംഘട്ടം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ ഏകദേശം 60 അടി വീതിയും 12 അടി ആഴവുമുള്ള പുതിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ടാകാമെന്ന് നാസയിലെ ശാസ്ത്രജ്ഞർ അറിയിച്ചു. അഞ്ച് നില കെട്ടിടത്തിന്റെ വലിപ്പവും ഏകദേശം നാല് ടൺ ഭാരവുമുള്ള റോക്കറ്റിന്റെ രണ്ടാംഘട്ടമാണ് ബുധനാഴ്ച ചന്ദ്രനിൽ തകർന്നു വീണത്.

ചന്ദ്രന്റെ വടക്കൻ അർധഗോളത്തിലുള്ള ഐൻസ്റ്റീൻ ക്രേറ്ററിന് സമീപമാണ് റോക്കറ്റ് പതിച്ചത്. എന്നാൽ ഈ സംഭവം ഭൂമിക്ക് യാതൊരു ഭീഷണിയും ഉയർത്തുന്നില്ലെന്ന് നാസ വ്യക്തമാക്കി.

മണിക്കൂറിൽ ഏകദേശം 8,700 കിലോമീറ്റർ (സെക്കൻഡിൽ 2.43 കിലോമീറ്റർ) വേഗതയിലായിരുന്നു റോക്കറ്റിന്റെ സഞ്ചാരം. ഏകദേശം മൂന്ന് ടൺ ടി.എൻ.ടി. സ്‌ഫോടകവസ്തുവിന്റെ ശക്തിക്ക് തുല്യമായ ആഘാതത്തോടെയാണ് കൂട്ടിയിടി നടന്നതെന്നാണ് വിലയിരുത്തൽ.

ചിലിയിലെ പാരനാൽ ഒബ്സർവേറ്ററിയിലെ ടെലിസ്‌കോപ്പിൽ കൂട്ടിയിടി നടന്ന സമയത്ത് ചന്ദ്രോപരിതലത്തിലെ പ്രകാശത്തിൽ വ്യതിയാനങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ആഘാതത്തെ തുടർന്ന് പുറന്തള്ളപ്പെട്ട അവശിഷ്ടങ്ങളുടെ പ്രാഥമിക സൂചനയായിരിക്കാമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്ററും ദക്ഷിണ കൊറിയയുടെ ഡനൂരി ബഹിരാകാശ പേടകവും റോക്കറ്റ് പതിച്ച പ്രദേശം നിരീക്ഷിച്ചുവരികയാണ്. പുതിയ ഗർത്തത്തിന്റെ വ്യക്തമായ ചിത്രങ്ങൾ ലഭിക്കാൻ ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

2025 ജനുവരി 15നാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്. ഫയർഫ്ലൈ എയറോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് 1, ഐസ്‌പേസിന്റെ റെസിലിയൻസ് എന്നീ രണ്ട് ചാന്ദ്രദൗത്യങ്ങളെയാണ് ഇത് ബഹിരാകാശത്തേക്ക് എത്തിച്ചത്. ഇതിൽ ബ്ലൂ ഗോസ്റ്റ് വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ റെസിലിയൻസ് ദൗത്യം പരാജയപ്പെട്ടു.

ഈ ദൗത്യത്തിനായി സാധാരണയേക്കാൾ കൂടുതൽ ഇന്ധനവും ഊർജവും ഉപയോഗിക്കേണ്ടി വന്നതിനാൽ റോക്കറ്റിന്റെ രണ്ടാംഘട്ടം ബഹിരാകാശത്ത് അനിയന്ത്രിതമായി ഒഴുകുകയായിരുന്നു. പിന്നീട് സൗരപ്രവർത്തനങ്ങളുടെയും ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ സ്വാധീനത്തിന്റെയും ഫലമായി ഏകദേശം 18 മാസത്തിന് ശേഷം അത് ചന്ദ്രനിലേക്ക് ആകർഷിക്കപ്പെടുകയും കൂട്ടിയിടിയിൽ കലാശിക്കുകയുമായിരുന്നു.

സംഭവം മനപ്പൂർവം ഉണ്ടായതല്ലെന്നും അനിയന്ത്രിതമായ സാഹചര്യങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും സ്‌പേസ് എക്‌സ് വിശദീകരിച്ചു. ഈ സംഭവത്തോടെ ചന്ദ്രനിൽ അടിഞ്ഞുകൂടിയ മനുഷ്യനിർമിത അവശിഷ്ടങ്ങളുടെ എണ്ണം ഏകദേശം 3,000 ആയി ഉയർന്നതായാണ് കണക്കുകൾ. ഇവയുടെ ആകെ ഭാരം 190 ടൺ വരും.

1959ൽ സോവിയറ്റ് യൂണിയന്റെ ലൂണ 2 ചന്ദ്രനിൽ പതിച്ചതോടെയാണ് ചന്ദ്രോപരിതലത്തിലെ മനുഷ്യനിർമിത മലിനീകരണത്തിന്റെ തുടക്കം. അതേസമയം, ഭൂമിയുടെ ഭ്രമണപഥത്തിൽ നിലവിൽ 46,000ലധികം ബഹിരാകാശ അവശിഷ്ടങ്ങൾ (ഏകദേശം 17,000 ടൺ) ഉണ്ടെന്നാണ് യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ കണക്ക്.

ഇത്തരം അവശിഷ്ടങ്ങൾ ഭാവിയിൽ കെസ്ലർ സിൻഡ്രോം പോലുള്ള അപകടകരമായ കൂട്ടിയിടികൾക്ക് വഴിവെച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നാസയുടെ ആർട്ടെമിസ് ഉൾപ്പെടെയുള്ള ചാന്ദ്രദൗത്യങ്ങളിലൂടെ മനുഷ്യൻ ചന്ദ്രനിൽ ദീർഘകാല സാന്നിധ്യം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ, നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റ് അവശിഷ്ടങ്ങൾ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കും ശാസ്ത്ര ഉപകരണങ്ങൾക്കും മനുഷ്യജീവനും വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10