സിപിഐയോട് തൽക്കാലം പ്രതികരണമില്ല: മൗനം പാലിച്ച് പ്രതിസന്ധി ഒഴിവാക്കാൻ സിപിഎം
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച തർക്കത്തിൽ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് സിപിഎം മുതിർന്ന നേതാക്കൾക്ക് നിർദേശം നൽകി. ഘടകകക്ഷിയായ സിപിഐയെ കൂടുതൽ പ്രകോപിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണിത്. എങ്കിലും തൽക്കാലം പ്രത്യേക അനുനയ നീക്കങ്ങൾക്കൊന്നും സിപിഎം തുടക്കമിടില്ല. നിയമസഭാ സമ്മേളനത്തിന് ഇനിയും സമയമുള്ളതിനാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാവകാശമുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
അതേസമയം, പ്രതിപക്ഷ ഉപനേതൃപദവിയിൽ തങ്ങൾക്ക് അനുകൂല നിലപാടല്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ രംഗത്തെത്തി. മുന്നണിയിലെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ മുതിർന്ന നേതാവെന്ന നിലയിൽ പിണറായിക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സിപിഐ ഉന്നയിക്കുന്നത് ന്യായമായ ആവശ്യമാണെന്നും വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറിയെ വീണ്ടും കണ്ടേക്കുമെന്നും ഡി. രാജ സൂചന നൽകി.
പ്രതിപക്ഷ നേതാവിന്റെ നിലപാട് കടുത്തതോടെ സിപിഐയ്ക്കുള്ളിൽ വലിയ ആശയക്കുഴപ്പവും പ്രതിസന്ധിയും രൂപപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കിയ സാഹചര്യത്തിൽ സിപിഐ ദേശീയ നേതൃത്വത്തെ വീണ്ടും സമീപിക്കാനാണ് നീക്കം. നിലവിൽ എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കുമെങ്കിലും എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് സിപിഐയുടെ തീരുമാനം.
വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിയമസഭയ്ക്കുള്ളിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന ആവശ്യത്തിലേക്ക് വരെ നീങ്ങാൻ സിപിഐ ആലോചിക്കുന്നുണ്ട്. സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ സിപിഐ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിന് ശേഷമായിരിക്കും മുന്നണിയിലെ തുടർനടപടികളെക്കുറിച്ച് സിപിഐ അന്തിമ തീരുമാനമെടുക്കുക.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.