ഇനി ആരുടെയും ഓഫീസിലോ വസതിയിലേക്കോ ഇല്ല ; കേന്ദ്രത്തിന്റെ ചർച്ചാ ക്ഷണം നിരസിച്ച് സിജെപി
ഡൽഹി: നീറ്റ് പരീക്ഷയെ ചൊല്ലിയുള്ള പ്രതിഷേധം ഡൽഹിയിൽ ശക്തമാകുന്നതിനിടെ കേന്ദ്രസർക്കാരിന്റെ ചർച്ചാ ക്ഷണം നിരസിച്ച് സിജെപി. ഇനി ആരുടെയും ഓഫീസിലോ ഔദ്യോഗിക വസതിയിലോ ചർച്ചയ്ക്കായി പോകില്ലെന്നും, നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂവെന്നും സംഘടനയുടെ നേതാവ് സൗരവ് ദാസ് വ്യക്തമാക്കി.
കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ ഔദ്യോഗിക വസതിയിൽ ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നുവെങ്കിലും ആ ക്ഷണം നിരസിച്ചതായി സൗരവ് ദാസ് പറഞ്ഞു.
"ചർച്ചയ്ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചെങ്കിലും ഞങ്ങൾ അത് സ്വീകരിച്ചില്ല. ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചയ്ക്ക് പോകില്ല. മന്ത്രിമാർക്ക് സംസാരിക്കാൻ താത്പര്യമുണ്ടെങ്കിൽ അവർ ജനങ്ങൾക്കിടയിലേക്ക് വരണം. ജന്തർ മന്തറിലോ അല്ലെങ്കിൽ നിഷ്പക്ഷമായ മറ്റൊരു വേദിയിലോ മാത്രമേ ചർച്ച നടക്കാവൂ," എന്നാണ് സൗരവ് ദാസിന്റെ പ്രതികരണം.
പ്രതിഷേധ സ്ഥലത്തെ സുരക്ഷയെക്കുറിച്ചാണ് സർക്കാരിന് ആശങ്കയെങ്കിൽ സമീപത്തെ നിഷ്പക്ഷ സ്ഥലത്ത് ചർച്ച നടത്താൻ സംഘടന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആത്മാർഥമായ ചർച്ചയ്ക്കാണ് തയ്യാറാകേണ്ടതെന്നും, ആവശ്യങ്ങൾ അംഗീകരിക്കാനുള്ള വ്യക്തമായ ഉദ്ദേശമില്ലാതെ നടത്തുന്ന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നീറ്റ് വിഷയത്തിൽ പ്രതിഷേധം രാഷ്ട്രീയ തലത്തിലും ശക്തമാകുകയാണ്. പാർലമെന്റിൽ പ്രതിപക്ഷ നേതാക്കൾ കറുത്ത വസ്ത്രം ധരിച്ചെത്തി പ്രതിഷേധം രേഖപ്പെടുത്തി.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾ പാർലമെന്റിന് പുറത്ത് വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനത്തിലും പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.