ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി സിജെപി സമരം; സെപ്റ്റംബർ 5ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച്
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി സിജെപി പ്രഖ്യാപിച്ച തുടർസമരം കേന്ദ്ര സർക്കാരിന് വെല്ലുവിളിയാകുന്നു. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് സെപ്റ്റംബർ അഞ്ചിന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചു.
ഇന്ത്യാ ഗേറ്റിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റവരും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നതിനെ തുടർന്നാണ് പുതിയ സമരപരിപാടിയെന്നാണ് സിജെപിയുടെ വിശദീകരണം.
ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രതിഷേധം
സെപ്റ്റംബർ 12, 13 തീയതികളിലാണ് ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ, വ്യവസായ, വ്യാപാര മന്ത്രിമാരുടെ യോഗങ്ങളും മറ്റ് ഉപസമ്മേളനങ്ങളും ഡൽഹിയിൽ നടക്കും. ഈ സാഹചര്യത്തിൽ പൊലീസ് ആസ്ഥാനത്തേക്ക് പ്രഖ്യാപിച്ച മാർച്ച് കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും നിർണായക വെല്ലുവിളിയാകും.
2020 ഫെബ്രുവരിയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ നടന്ന പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രതിഷേധങ്ങളും പൊലീസ് നടപടികളും ആഗോളതലത്തിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നുവെന്നും സിജെപി ചൂണ്ടിക്കാട്ടി.
‘വാഗ്ദാനങ്ങൾ പാലിക്കുന്നതുവരെ സമരം തുടരും’
കേന്ദ്രമന്ത്രിമാർ നേരിട്ട് നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ സിജെപി, ക്ഷമയെ രാജ്യത്തെ യുവാക്കളെ വഞ്ചിക്കാനുള്ള അവസരമായി മാറ്റരുതെന്ന് മുന്നറിയിപ്പ് നൽകി. വാഗ്ദാനങ്ങൾ നടപ്പാക്കുന്നതുവരെ സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി.
പ്രതിഷേധക്കാർക്കെതിരായ എഫ്ഐആറുകളുടെ പട്ടിക സമർപ്പിക്കാൻ സുപ്രീം കോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ പട്ടിക നൽകിയില്ലെന്നും സിജെപി ആരോപിച്ചു.
അതേസമയം, സ്കൂളുകളിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർക്ക് അഭിജിത് ദീപ്കെ കത്തയച്ചതായും സംഘടന അറിയിച്ചു.
രാജ്യത്തെ വിദ്യാർഥികളും യുവാക്കളും സംഘടനയെ പിന്തുണയ്ക്കുന്നവരും സെപ്റ്റംബർ അഞ്ചിലെ മാർച്ചിൽ പങ്കെടുക്കാൻ തയ്യാറാകണമെന്ന് സിജെപി ആഹ്വാനം ചെയ്തു. ജന്തർ മന്തറിൽ നടന്നതുപോലൊരു വലിയ പ്രതിഷേധത്തിന് തയ്യാറാകണമെന്നും സംഘടന നിർദേശിച്ചു.
പ്രതിഷേധക്കാരെ നിരീക്ഷിക്കാൻ നിർദേശം
അതിനിടെ, സെപ്റ്റംബർ അഞ്ചിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം, സ്വഭാവം, അവർ എത്തുന്ന സ്ഥലങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ഡൽഹി പൊലീസ് കമ്മീഷണർ ഇന്റലിജൻസ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രതിഷേധത്തിന്റെ പശ്ചാത്തലവും പൊലീസ് നിരീക്ഷിച്ചുവരികയാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.