ആലപ്പിയെ വീഴ്ത്തി കാലിക്കറ്റ് ഫൈനലിൽ; ഇനി തൃശൂരിനോട് കലാശപ്പോര്
തിരുവനന്തപുരം: ആലപ്പി റിപ്പിൾസിനെ 36 റൺസിന് പരാജയപ്പെടുത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ഫൈനലിൽ പ്രവേശിച്ചു. കലാശപ്പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസാണ് കാലിക്കറ്റിന്റെ എതിരാളികൾ.
സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ജോസ് പെരയിലാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന് ക്യാപ്റ്റൻ രോഹനും വരുൺ നായനാരും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 83 റൺസ് കൂട്ടിച്ചേർത്തു. 27 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 45 റൺസെടുത്ത രോഹൻ ഒൻപതാം ഓവറിലെ ആദ്യ പന്തിൽ പുറത്തായി.
തുടർന്ന് അഖിൽ സ്കറിയ നാല് റൺസിനും ജോസ് പെരയിൽ അഞ്ച് റൺസിനും മടങ്ങി. നാലാം വിക്കറ്റിൽ അബ്ദുൽ ബാസിതും വരുൺ നായനാരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ വരുൺ അർധസെഞ്ചുറി പൂർത്തിയാക്കി. 42 പന്തിൽ 59 റൺസാണ് വരുൺ നേടിയത്.
16 ഓവർ പൂർത്തിയായതിന് പിന്നാലെ സ്കോറിങ് വേഗം കൂട്ടാൻ വരുൺ നായനാരെ പിൻവലിച്ച് കൃഷ്ണദേവനെ ക്രീസിലെത്തിച്ച കാലിക്കറ്റിന്റെ നീക്കം നിർണായകമായി. രണ്ടാം പന്തിൽ തന്നെ സിക്സറിലൂടെ തുടങ്ങിയ കൃഷ്ണദേവനും അബ്ദുൽ ബാസിതും ചേർന്ന് ആ ഓവറിൽ 26 റൺസാണ് അടിച്ചുകൂട്ടിയത്. 17 പന്തിൽ ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു.
24 പന്തിൽ ആറ് സിക്സറുകളടക്കം 53 റൺസെടുത്ത അബ്ദുൽ ബാസിത് റണ്ണൗട്ടായെങ്കിലും അവസാന ഓവറുകളിൽ സൽമാൻ നിസാറിന്റെ വെടിക്കെട്ട് ബാറ്റിങ് കൂടി ചേർന്നതോടെ കാലിക്കറ്റിന്റെ സ്കോർ 218ൽ എത്തി. സൽമാൻ നിസാർ ഏഴ് പന്തിൽ 19 റൺസും കൃഷ്ണദേവൻ 11 പന്തിൽ 24 റൺസും നേടി പുറത്താകാതെ നിന്നു.
ആലപ്പി റിപ്പിൾസിനായി അജിത് രണ്ട് വിക്കറ്റ് വീഴ്ത്തി. എന്നാൽ, 219 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആലപ്പിക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കാനേ സാധിച്ചുള്ളൂ. കാലിക്കറ്റിന്റെ ബൗളിങ്ങിൽ ജോസ് പെരയിൽ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.