‘രാജ്യത്തിന്റെ ഭാവിയെക്കാൾ തിളക്കം നിങ്ങളുടെ ചർമത്തിന്’; മോദിയുടെ വീഡിയോയ്ക്ക് പിന്നാലെ പരിഹാസവുമായി അഭിജീത് ദീപ്കെ
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച വീഡിയോ സന്ദേശത്തിന് പിന്നാലെ കടുത്ത വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ.
"രാജ്യത്തിന്റെ ഭാവിയെക്കാൾ തിളക്കം നിങ്ങളുടെ ചർമത്തിനാണ്"എന്ന കുറിപ്പോടെയാണ് മോദിയുടെ വീഡിയോ അഭിജീത് ദീപ്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് പരിഹസിച്ചത്. ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ പ്രധാനമന്ത്രി പദം ഒഴിഞ്ഞ് സമൂഹമാധ്യമ ഇൻഫ്ലുവൻസറാകുന്നതാണ് നരേന്ദ്ര മോദിക്ക് കൂടുതൽ യോജിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പുതിയ രീതിയിലുള്ള വീഡിയോ അവതരണങ്ങൾ കൊണ്ട് മാത്രം യുവജനങ്ങളുടെ പിന്തുണ നേടാനാകില്ലെന്നും അഭിജീത് ദീപ്കെ പറഞ്ഞു. ക്യാമറയുടെ ആംഗിൾ മാറ്റുന്നതല്ല, "ഹൃദയത്തിന്റെ ആംഗിൾ മാറ്റണം" എന്ന കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റിലെ വിമർശനത്തെയും അദ്ദേഹം പിന്തുണച്ചു.
നിയമങ്ങൾ പാസാക്കുന്നതുകൊണ്ട് മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും അവ ഫലപ്രദമായി നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് നിർണായകമെന്നും അഭിജീത് ദീപ്കെ അഭിപ്രായപ്പെട്ടു.
"ബില്ലുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കും. പക്ഷേ ലക്ഷ്യം ശരിയാകുന്നതുവരെ മാറ്റമുണ്ടാകില്ല. ഈ രാജ്യത്ത് നിരവധി നല്ല നിയമങ്ങൾ നിലവിലുണ്ട്. എന്നാൽ അവ നടപ്പാക്കുന്നവരുടെ സമീപനം മാറിയില്ലെങ്കിൽ നിയമങ്ങൾ കൊണ്ട് മാത്രം കാര്യമില്ല," അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ച കേസുകൾക്കായി ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപിച്ചതിനെക്കുറിച്ചും അദ്ദേഹം വിമർശിച്ചു. കേസ് വേഗത്തിൽ പരിഗണിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും, സിബിഐ അഭിഭാഷകൻ ഹാജരാകാതിരുന്നതിനാൽ ആദ്യ വാദം കേൾക്കൽ തന്നെ മാറ്റിവച്ചതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രഖ്യാപനങ്ങളും യാഥാർഥ്യവും തമ്മിൽ വലിയ അന്തരമുണ്ടെന്നും ആരോപിച്ചു.
അതേസമയം, വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സെൽഫി വീഡിയോയിൽ പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനുള്ള പുതിയ നിയമം സുപ്രധാന ചുവടുവയ്പ്പാണെന്ന് വ്യക്തമാക്കിയിരുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെയും കൂടുതൽ കർശനമായ നിയമ സംവിധാനങ്ങളിലൂടെയും പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
പരീക്ഷാ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച നാലാമത്തെ വീഡിയോയായിരുന്നു ഇത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.