"എ.കെ.ജി സെന്ററിലെ പായക്കടിയിൽ ഒളിച്ചവർ മാന്യത പഠിപ്പിക്കേണ്ട"; എ.എ. റഹീമിന്റെ ഇരട്ടത്താപ്പിനെതിരെ വി.പി. ദുൽഖിഫിൽ
തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതി നേരിടുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ സൗഹൃദ വിരുന്നിൽ പങ്കെടുത്തു എന്ന ആരോപണവുമായി രംഗത്തെത്തിയ എ.എ. റഹീം എം.പിക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ. ചരിത്രവും സ്വന്തം പാർട്ടിയുടെ ഭൂതകാലവും മറന്നുകൊണ്ടാണ് റഹീം ഇപ്പോൾ വിശുദ്ധന്റെ വേഷമണിഞ്ഞ് സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
പാർട്ടി സെക്രട്ടറിയുടെ മൃതദേഹം സംസ്‌കരിച്ച് ആ മണ്ണിലെ പുകപോലും അടങ്ങുന്നതിന് മുൻപ് വിദേശത്തേക്ക് പറന്ന ചരിത്രമുള്ളവരാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് നേരെ ജാഗ്രതയെക്കുറിച്ചും സഹതാപത്തെക്കുറിച്ചും ക്ലാസെടുക്കാൻ വരുന്നതെന്ന് ദുൽഖിഫിൽ കുറ്റപ്പെടുത്തി. അന്ന് കാണിക്കാത്ത ഏത് വിപ്ലവ ജാഗ്രതയാണ് ഇപ്പോൾ റഹീം ഉയർത്തിപ്പിടിക്കുന്നതെന്നും എ.കെ.ജി സെന്ററിലെ പായക്കടിയിൽ ഒളിച്ച ചരിത്രമുള്ളവർ മറ്റുള്ളവരെ മാന്യത പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം പാർട്ടി ഭരണത്തിലിരുന്നപ്പോൾ പാവപ്പെട്ടവരുടെ നികുതിപ്പണം മുടിച്ച് പ്രമാണിമാർക്കായി കോടികളുടെ അത്താഴവിരുന്ന് നടത്തിയത് വികസനമായും, പാർട്ടി സെക്രട്ടറിയുടെ സംസ്‌കാരച്ചടങ്ങിനിടെ വിദേശത്ത് പോയത് അടിയന്തിരാവശ്യമായും ന്യായീകരിച്ചവരാണ് ഇപ്പോഴത്തെ വിമർശകർ. എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രി ഒരു സൗഹൃദ സന്ദർശനം നടത്തുമ്പോൾ അതിൽ രാഷ്ട്രീയം തിരയുന്നത് വൃത്തികെട്ട ഇരട്ടത്താപ്പാണ്. ഇത്തരം വിലകുറഞ്ഞ നാടകങ്ങൾക്ക് മുന്നിൽ ജനങ്ങൾക്ക് പുച്ഛം മാത്രമാണുള്ളതെന്നും വി.പി. ദുൽഖിഫിൽ ഫേസ്ബുക്കിൽ കുറിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.