ജര്‍മനിയെ വീഴ്ത്തി പാരഗ്വായുടെ കുതിപ്പ്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുന്‍ ചാമ്പ്യന്മാര്‍ പുറത്തേക്ക്; പ്രീക്വാര്‍ട്ടര്‍ മോഹങ്ങള്‍ തല്ലിക്കെടുത്തി ലാറ്റിനമേരിക്കന്‍ കരുത്ത്
ബോസ്റ്റനിൽ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ജർമനിയുടെ പ്രീക്വാർട്ടർ മോഹങ്ങൾ തല്ലിക്കെടുത്തി പാരഗ്വായ്. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ 3–4 നാണ് പാരഗ്വായ് ജർമനിയെ വീഴ്ത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ പാരഗ്വായ് ലീഡെടുത്തപ്പോൾ, രണ്ടാം പകുതിയിൽ ജർമനി സമനില പിടിച്ചു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 എന്ന സമനില തുടർന്നതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഒടുവിൽ ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് പാരഗ്വായ് ജയം ഉറപ്പിച്ചു. പ്രീക്വാർട്ടറിൽ ഫ്രാൻസ്– സ്വീഡൻ പോരാട്ടത്തിലെ വിജയികളാണ് ഇനി പാരഗ്വായുടെ എതിരാളികൾ.
ആദ്യ പകുതിയിലെ പാരഗ്വായ് ലീഡ്
പ്ലേ മേക്കർ ജമാൽ മുസിയാല ഇല്ലാതെയാണ് ജർമനി ആദ്യ ഇലവനെ ഇറക്കിയത്. ആദ്യ 30 മിനിറ്റുകളിൽ ജർമനി പന്തടക്കത്തിൽ മുന്നിട്ടുനിന്നെങ്കിലും മൂർച്ചയുള്ള ആക്രമണങ്ങൾ കുറവായിരുന്നു. പാരഗ്വായുടെ ശക്തമായ പ്രതിരോധത്തിന് മുന്നിൽ ജർമൻ നീക്കങ്ങൾ ഫലവത്തായില്ല. ഒടുവിൽ 42–ാം മിനിറ്റിൽ ജർമനിയെ ഞെട്ടിച്ച് പാരഗ്വായ് ആദ്യ ഗോൾ നേടി. കോർണറിൽ നിന്ന് ലഭിച്ച പന്ത് ജർമൻ കീപ്പർ മാനുവൽ നൂയർ തട്ടിയകറ്റിയെങ്കിലും, റീബൗണ്ടിൽ നിന്ന് മതിയാസ് ഗളർസ ഉയർത്തി നൽകിയ പന്ത് തകർപ്പൻ ഹെഡറിലൂടെ ജൂലിയോ എൻസിസോ വലയിലെത്തിക്കുകയായിരുന്നു (1–0).
രണ്ടാം പകുതിയിൽ ഹാവെർട്സിന്റെ സമനില ഗോൾ
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജർമനി ശക്തമായി തിരിച്ചുവന്നു. 54–ാം മിനിറ്റിൽ ഫ്ലോറിയൻ വിറ്റ്സ് എടുത്ത ഷോട്ടിൽ തലകൊണ്ട് തഴുകി കായ് ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി (1–1). പിന്നാലെ ടീമിനെ ജയിപ്പിക്കാൻ ജമാൽ മുസിയാലയെ കളത്തിലിറക്കിയെങ്കിലും പാരഗ്വായ് ഗോളി ഒർലാൻഡോ ഗില്ലിന്റെ മികച്ച സേവുകൾ ജർമനിക്ക് തടസ്സമായി. അഞ്ച് മിനിറ്റ് അനുവദിച്ച ഇൻജറി ടൈമിലും സമനില തകരാതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
വിവാദമായ ഗോൾ നിഷേധവും എക്സ്ട്രാ ടൈമും
എക്സ്ട്രാ ടൈമിൽ ജർമനിയുടെ ജൊനാഥൻ ടാഹ് വലകുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. പാരഗ്വായ് ഗോൾകീപ്പർക്കെതിരെയുള്ള ഫൗൾ ചൂണ്ടിക്കാണിച്ചാണ് ഗോൾ നിഷേധിച്ചത്. ഇത് ജർമനിയുടെ വിജയമോഹങ്ങൾക്ക് കനത്ത പ്രഹരമായി. ഫൗളുകൾ നിറഞ്ഞ എക്സ്ട്രാ ടൈമിൽ ഇരു ടീമുകൾക്കുമായി ഏഴോളം യെല്ലോ കാർഡുകളാണ് റഫറി പുറത്തെടുത്തത്. തുടർന്നും ഇരുടീമുകളും സമനില പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വഴിമാറിയത്.
ഷൂട്ടൗട്ടിലെ നായകനായി ഒർലാൻഡോ ഗിൽ
പെനാൽറ്റി ഷൂട്ടൗട്ടിൽ പാരഗ്വായ്ക്കായി മൗറീഷ്യോ, ഗുസ്താവോ ഗോമസ്, മതിയാസ് ഗലര്‍സ, ജോസ് കനാലെ എന്നിവർ ലക്ഷ്യം കണ്ടു. പാരഗ്വായ് താരം അന്റോണിയോ സനബ്രിയയുടെ ഷോട്ട് പുറത്തുപോയപ്പോൾ, ഫാബിയൻ ബൽബുവനയുടെ കിക്ക് നൂയർ തടഞ്ഞു. മറുഭാഗത്ത് ജർമനിക്കായി ജോഷ്വ കിമ്മിച്ച്, ജമാൽ മുസിയാല, നദിം അമിറി എന്നിവർ വലകുലുക്കിയെങ്കിലും ആദ്യ കിക്കെടുത്ത കായ് ഹാവെർട്സ്, തുടർന്നെത്തിയ നിക് വോൾട്ട്മെഡ്, ജൊനാഥൻ ടാഹ് എന്നിവരുടെ ശ്രമങ്ങൾ പാരഗ്വായ് ഗോളി ഒർലാൻഡോ ഗിൽ തടഞ്ഞിട്ടതോടെ ജർമനി ലോകകപ്പിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.