'ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു'; വിദ്യാർത്ഥി സമരത്തെ പിന്തുണച്ച നിലപാടിൽ വീണ്ടും പ്രതികരിച്ച് വിസ്മയ മോഹൻലാൽ
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണ അറിയിച്ചതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വിധേയയായ വിസ്മയ മോഹൻലാൽ, തന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി. സമാനമായ സാഹചര്യം വീണ്ടും ഉണ്ടായാലും ഇതേ രീതിയിൽ തന്നെ പ്രതികരിക്കുമെന്നാണ് താരപുത്രിയുടെ പ്രതികരണം.
രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് വിസ്മയ തന്റെ നിലപാട് ആവർത്തിച്ചത്. ജനാധിപത്യ രാജ്യത്ത് പൗരന്മാർക്ക് ചോദ്യം ചെയ്യാനും അവരുടെ ശബ്ദം കേൾപ്പിക്കാനും അവകാശമുണ്ടെന്നും, ശക്തിപ്രയോഗത്തിന് പകരം സംവാദത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അവർ പറഞ്ഞു.
"ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. നമ്മുടേതൊരു ജനാധിപത്യ രാജ്യമാണ്. ചോദ്യം ചെയ്യാനും കേൾക്കപ്പെടാനുമുള്ള അവകാശം നമുക്കുണ്ട്. ശക്തി പ്രയോഗിക്കുന്നതിന് പകരം ചർച്ചയാണ് വേണ്ടത്. രാഷ്ട്രീയം മനുഷ്യത്വത്തിന് അതീതമാകരുത്. ഏത് പാർട്ടി അധികാരത്തിൽ വന്നാലും, നാളെയും ഇതുപോലൊരു സാഹചര്യമുണ്ടായാൽ ഞാൻ ഇങ്ങനെ തന്നെയാണ് പ്രതികരിക്കുക," എന്നാണ് വിസ്മയ പറഞ്ഞത്.
വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിസ്മയ നേരത്തെ പങ്കുവെച്ച പ്രതികരണം വ്യാപക ശ്രദ്ധ നേടിയിരുന്നു. വിദ്യാർത്ഥികൾക്കെതിരായ നടപടികളെ ചോദ്യം ചെയ്ത വിസ്മയ, ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുന്നവരുടെ ശബ്ദം കേൾക്കേണ്ടതാണെന്നും ബലപ്രയോഗം പരിഹാരമല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഈ നിലപാടിന് നിരവധി പേരുടെ പിന്തുണ ലഭിച്ചെങ്കിലും വിമർശനങ്ങളും ശക്തമായ സൈബർ ആക്രമണവും വിസ്മയ നേരിട്ടു. സംവിധായകനും നടനുമായ മേജർ രവി ഉൾപ്പെടെ ചിലർ താരത്തിന്റെ രാഷ്ട്രീയ ബോധത്തെ ചോദ്യം ചെയ്തിരുന്നു. കൂടാതെ, വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനവും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.
എന്നാൽ വിമർശനങ്ങളോ സൈബർ ആക്രമണങ്ങളോ തന്റെ നിലപാടിനെ സ്വാധീനിച്ചിട്ടില്ലെന്നും, ജനാധിപത്യ മൂല്യങ്ങളിലും മനുഷ്യാവകാശങ്ങളിലും വിശ്വാസം തുടരുമെന്നുമാണ് വിസ്മയയുടെ പുതിയ പ്രതികരണം വ്യക്തമാക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.