"ഇനിയൊരു മകൾക്കും ഈ ഗതി വരരുത്"; ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി ഡോ. വന്ദനയുടെ പിതാവ്
ഹരിപ്പാട്: ലഹരിക്ക് അടിമയായ പ്രതി ക്രൂരമായി കൊലപ്പെടുത്തിയ ഡോ. വന്ദന ദാസിന്റെ ഓർമ്മകൾ ഇനി നാടിന്റെ ലഹരിവിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജ്ജമാകും. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്, സംസ്ഥാന സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ക്യാമ്പെയ്ന്റെ ഭാഗമായി ഡോ. വന്ദനയുടെ പിതാവ് കെ.ജി. മോഹൻദാസിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 'തൂഫാൻ വാറിയർ' ബാഡ്ജ് ധരിപ്പിച്ചു. ഹരിപ്പാട് എം.എൽ.എ ഓഫീസിൽ വെച്ചായിരുന്നു ചടങ്ങ്. ലഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്താണെന്നും മറ്റൊരു വന്ദനയും ഇനി ഈ നാടിന് നഷ്ടമാകരുതെന്നും ചടങ്ങിൽ രമേശ് ചെന്നിത്തല വ്യക്തമാക്കി.
മറ്റൊരു കുടുംബത്തിനും ഈ ദുരന്തം ഉണ്ടാകരുത്: കെ.ജി. മോഹൻദാസ്
മകളെ നഷ്ടപ്പെട്ട ഒരു പിതാവെന്ന നിലയിൽ, ലഹരി സൃഷ്ടിക്കുന്ന ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നാണ് തന്റെ പ്രാർത്ഥനയെന്ന് കെ.ജി. മോഹൻദാസ് പറഞ്ഞു. ലഹരിക്കെതിരായ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും 'ഓപ്പറേഷൻ തൂഫാൻ' ക്യാമ്പെയ്നിനും അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സമൂഹം ഒന്നടങ്കം കൈകോർക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വന്ദനയുടെ കുടുംബം നൽകുന്ന പിന്തുണ ഈ ജനകീയ മുന്നേറ്റത്തിന് വലിയ ആത്മവിശ്വാസവും പ്രചോദനവുമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ലഹരിക്കെതിരായ പോരാട്ടം നിയമപാലകരുടെ മാത്രം ദൗത്യമല്ലെന്നും കുടുംബങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
2023 മേയ് 10-നായിരുന്നു കേരളത്തെ നടുക്കിയ ആ ദരുന്തം സംഭവിച്ചത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്ന ഡോ. വന്ദന ദാസിനെ, പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച ലഹരിക്കടിമയായ പ്രതി സന്ദീപ് കത്രിക ഉപയോഗിച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.