"ആർ.എസ്.എസിനോടും ബി.ജെ.പിയോടും മാപ്പു പറയില്ല, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ധൈര്യമുണ്ടോ?"; അമിത് ഷായെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷാ തട്ടിപ്പിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ അതിക്രമമാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.
പാർലമെന്റിൽ വെച്ച് അമിത് ഷാ പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നതും, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന് അമിത് ഷായുടെ കോളുകൾ തുടർച്ചയായി വരുന്നതും താൻ നേരിട്ട് കണ്ടതായി രാഹുൽ ഗാന്ധി വെളിപ്പെടുത്തി. ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും അതിനാൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പെല്ലറ്റ് പ്രയോഗത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
അമിത് ഷാക്കെതിരെ പാർലമെന്റിൽ ആരോപണം ഉന്നയിച്ചതിന് പിന്നാലെ, മാപ്പു പറഞ്ഞാൽ മാത്രമേ സഭയിൽ സംസാരിക്കാൻ അനുവദിക്കൂ എന്ന് അധികൃതർ നിലപാടെടുത്തതായി രാഹുൽ ആരോപിച്ചു. "ഒരിക്കലും ആർ.എസ്.എസിനോടും ബി.ജെ.പിയോടും മാപ്പു പറയാൻ തയ്യാറല്ല," രാഹുൽ വ്യക്തമാക്കി. മന്ത്രിമാരായ കിരൺ റിജിജുവിനും രാജ്‌നാഥ് സിംഗിനും സഭയിൽ പലതവണ സംസാരിക്കാൻ അനുമതി നൽകിയെങ്കിലും പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്ക് സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പോലീസിന്റെ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഒരു വിദ്യാർത്ഥിയുടെ കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ടതായി രാഹുൽ ചൂണ്ടിക്കാട്ടി. ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഉപയോഗിച്ച് പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പകപോക്കൽ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഉന്നതതല സമിതി അന്വേഷണം നടത്തണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന ആർ.എസ്.എസ് അനുകൂലികളെ ഉടൻ മാറ്റണമെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.