"പരീക്ഷാ സമിതിയിൽ ഗോമൂത്ര വിദഗ്ധനോ?": കേന്ദ്രസർക്കാരിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
രാജ്യത്തെ പ്രവേശന പരീക്ഷകളുടെ പരിഷ്‌കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. സമിതിയില്‍ 'ഗോമൂത്ര വിദഗ്ധന്‍' ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം ആളുകളെ ഉള്‍പ്പെടുത്തി എങ്ങനെയാണ് വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുകയെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പ്രിയങ്ക ചോദിച്ചു. മുന്‍പ് രൂപീകരിച്ച രാധാകൃഷ്ണ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പോലും നടപ്പാക്കാതെ പുതിയ സമിതികള്‍ ഉണ്ടാക്കുന്നതില്‍ ഒരു കാര്യവുമില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഐബി മുന്‍ മേധാവി, ഒരു ഐടി കമ്പനി ഉടമ, ഒരു ഗോമൂത്ര വിദഗ്ധന്‍ എന്നിവരടങ്ങുന്നതാണ് പരീക്ഷാ പരിഷ്‌കരണത്തിനായുള്ള ഈ പുതിയ ഉന്നതതല സമിതിയെന്നും പ്രിയങ്ക പരിഹസിച്ചു.
പേര് നേരിട്ടു പരാമർശിച്ചില്ലെങ്കിലും സമിതി അംഗമായ ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിയെ ലക്ഷ്യമിട്ടായിരുന്നു പ്രിയങ്കയുടെ ഈ പരാമർശം. ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് കാമകോടി നടത്തിയ മുൻ പ്രസ്താവന ചൂണ്ടിക്കാണിച്ചായിരുന്നു പ്രിയങ്കയുടെ വിമർശനം. എന്നാൽ പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ള ഭരണപക്ഷ എംപിമാർ എതിർപ്പുമായി രംഗത്തെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായ കാമകോടിയെക്കുറിച്ച് ഇത്തരം മോശം പരാമർശങ്ങൾ നടത്തിയത് സങ്കടകരമാണെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. അദ്ദേഹത്തിന് ആർഎസ്എസുമായി ബന്ധമുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ലെന്നും, ആർഎസ്എസിൽ ചേർന്നാൽ രാജ്യത്തെക്കുറിച്ച് ചിന്തിക്കാനും മൂല്യങ്ങൾ പഠിക്കാനും സാധിക്കുമെന്നും അനുരാഗ് ഠാക്കൂർ പ്രിയങ്കയെ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.