ഖാദിക്ക് വീണ്ടും സുവർണകാലം; നാല് മാസത്തിൽ വിൽപനയിൽ 30% വർധന, റെക്കോർഡ് നേട്ടവുമായി ഖാദി എംപോറിയങ്ങൾ
കോഴിക്കോട്: സംസ്ഥാനത്ത് ഖാദി ഉൽപ്പന്നങ്ങളുടെ വിൽപനയിൽ വൻ കുതിപ്പ്. കഴിഞ്ഞ നാല് മാസത്തിനിടെ ഖാദി വിൽപനയിൽ ഏകദേശം 30 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയതായി കണക്കുകൾ. കോഴിക്കോട് മിഠായിത്തെരുവിലെ ഖാദി എംപോറിയത്തിൽ മാത്രം 2026 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 1.63 കോടി രൂപയുടെ വിൽപനയാണ് നടന്നത്.
2025-ലെ ഇതേ കാലയളവിൽ ഇത് 1.36 കോടി രൂപ ആയിരുന്നു. ഇതോടെ വെറും നാല് മാസത്തിനിടെ 26.6 ലക്ഷം രൂപയുടെ അധിക വിൽപനയാണ് എംപോറിയം നേടിയത്.ഖാദി ധരിക്കുന്ന നേതാക്കൾ അധികാരത്തിലെത്തിയതോടെയാണ് വിൽപനയിൽ ഈ മുന്നേറ്റമുണ്ടായതെന്നാണ് ഖാദി അധികൃതരുടെ വിലയിരുത്തൽ.
മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതിന് പിന്നാലെ, പ്രത്യേകിച്ച് മേയ് മാസത്തിൽ പല ഖാദി ഔട്ട്‌ലെറ്റുകളിലും വിൽപന ഇരട്ടിയായെന്നാണ് അധികൃതർ പറയുന്നത്.
കോഴിക്കോട് ഖാദി എംപോറിയത്തിൽ 2025 മേയിൽ 24.6 ലക്ഷം രൂപയുടെ വിൽപന നടന്നപ്പോൾ, 2026 മേയിൽ അത് 49.2 ലക്ഷം രൂപയായി ഉയർന്നു. സത്യപ്രതിജ്ഞാ ചടങ്ങിനായി ഖാദി വസ്ത്രങ്ങൾ ധരിച്ച് കോൺഗ്രസ് പ്രവർത്തകർ വലിയ തോതിൽ തിരുവനന്തപുരത്തേക്ക് പോയതും വിൽപന വർധിക്കാൻ കാരണമായെന്നാണ് ജീവനക്കാർ പറയുന്നത്.
ഖാദി ഉൽപ്പന്നങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് റെഡിമെയ്ഡ് ഷർട്ടുകളും വെള്ളമുണ്ടുകളും ആണെന്ന് വ്യാപാരികൾ പറയുന്നു. പുതിയ ഡിസൈനുകളിലും ഫാഷൻ ട്രെൻഡുകൾക്കനുസരിച്ചുമുള്ള ഖാദി ഷർട്ടുകൾക്ക് യുവാക്കളും വലിയ സ്വീകാര്യതയാണ് നൽകുന്നത്.
നാല് ജില്ലകളിലായി ഔട്ട്‌ലെറ്റുകൾ നടത്തുന്ന സർവോദയ സംഘത്തിന്റെ ഒരു ഔട്ട്‌ലെറ്റിൽ മാത്രം 20 ശതമാനം വിൽപന വർധന രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 25 വരെ തുടരുന്ന ഓണച്ചന്തയോടെ ഖാദി വിൽപന ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതേസമയം, മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള ഖാദി ബോർഡിന്റെ പുനഃസംഘടന വൈകുന്നതിൽ ആശങ്കയും ഉയരുന്നുണ്ട്.
ഓണക്കാല വിപണി കൂടി സജീവമാകുന്നതോടെ ഖാദി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ആവശ്യക്കാരെത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.