കൊട്ടാരക്കര ദുരന്തത്തിന് പിന്നാലെ ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടല്‍; 'പോസ്റ്റ് ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ ടീം' എല്ലാ ജില്ലകളിലും രൂപീകരിക്കാന്‍ ഗതാഗത വകുപ്പ്
സംസ്ഥാനത്തുണ്ടാകുന്ന വലിയ വാഹനാപകടങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും 'പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം' (അപകടാനന്തര അന്വേഷണസംഘം) രൂപീകരിക്കാൻ ഗതാഗത വകുപ്പ് നിർദേശം നൽകി. കൊട്ടാരക്കരയിൽ കഴിഞ്ഞദിവസമുണ്ടായ ദാരുണമായ ടിപ്പർ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടൽ. അപകടങ്ങളിൽ കൃത്യമായ ശാസ്ത്രീയ അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ശുപാർശകൾ സമർപ്പിക്കുകയാണ് ഈ സമിതിയുടെ പ്രധാന ചുമതല.
വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് ഈ വിദഗ്ദ്ധ സമിതി രൂപീകരിക്കുന്നത്. അതത് ജില്ലയിലെ ആർ.ടി.ഒ (RTO), അപകടം നടന്ന പരിധിയിലെ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, പി.ഡബ്ല്യു.ഡി (PWD) അല്ലെങ്കിൽ ദേശീയപാത അതോറിറ്റിയിലെ എൻജിനീയർ, നാറ്റ്പാക് (NATPAC) പ്രതിനിധി എന്നിവർ ഈ സമിതിയിൽ അംഗങ്ങളായിരിക്കും. ഒന്നിലധികം ഏജൻസികളുടെ പങ്കാളിത്തം വഴി അന്വേഷണം കൂടുതൽ കുറ്റമറ്റതാക്കാൻ സാധിക്കും.
അപകടം നടക്കാൻ ഇടയാക്കിയ കൃത്യമായ സാഹചര്യം, റോഡിന്റെ ഘടനയിലുള്ള പിഴവുകൾ, വാഹനത്തിന്റെ സാങ്കേതിക തകരാറുകൾ, ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ എന്നിവ സമിതി വിശദമായി പരിശോധിക്കും. തുടർന്ന് കൃത്യമായ കണ്ടെത്തലുകളോടെയുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ് വേഗത്തിൽ കടക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.