ഓണത്തിന് സപ്ലൈകോയ്ക്ക് 253 കോടിയുടെ കൈത്താങ്ങുമായി സർക്കാർ; സൗജന്യ കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവർത്തനവും തടസ്സമില്ലാതെ നടപ്പാക്കാൻ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പൊതുവിപണിയിലെ ഇടപെടലിനായി 200 കോടി രൂപയും സൗജന്യ ഓണക്കിറ്റ് നൽകുന്നതിനായി 53 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ സർക്കാരുകളൊന്നും ഒരുമിച്ച് ഇത്രയും വലിയ തുക വകുപ്പിന് അനുവദിച്ചിട്ടില്ലെന്നും നിലവിലെ സർക്കാർ അധികാരത്തിൽ വന്ന രണ്ടുമാസത്തിനിടെ 448.05 കോടി രൂപ വകുപ്പിനായി ചെലവഴിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തവണ മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി 6,09,305 സൗജന്യ ഓണക്കിറ്റുകളാണ് വിതരണം ചെയ്യുന്നത്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ, ഒരു കിറ്റിന് 854 രൂപ ചെലവ് വരുന്ന ഓണക്കിറ്റുകളുടെ വിതരണം ഓഗസ്റ്റ് 10-ന് ആരംഭിച്ച് ഓഗസ്റ്റ് 25 ഉത്രാട ദിനത്തോടെ പൂർത്തിയാക്കും.
ഓണക്കാലത്ത് അരി വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വിപണിയിൽ ആവശ്യത്തിന് ധാന്യങ്ങൾ ലഭ്യമാക്കും. ഇതിനായി 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും ലഭ്യമാക്കാനാണ് തീരുമാനം. നീല കാർഡുകാർക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 3 കിലോ അരിയും 8.70 രൂപ നിരക്കിൽ 2 കിലോ ഗോതമ്പും നൽകും. കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓഗസ്റ്റ് 8 മുതൽ മെഗാ ട്രേഡ് ഫെയറുകളും 126 മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും.
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സർവകാല റെക്കോർഡോടെ 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പുതിയ കാർഡുടമകൾക്കുള്ള സൗജന്യ റേഷൻ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.